ഗുരുവായൂർ: രണ്ടു വർഷത്തിനുശേഷം ഞായറാഴ്ച ഗുരുവായൂരിൽ ഏറ്റവും കൂടുതൽ കല്യാണങ്ങൾ നടക്കും. 248 കല്യാണങ്ങൾക്കാണ് ശീട്ടാക്കിയിട്ടുള്ളത്. ഞായറാഴ്ച രാവിലേയും ശീട്ടാക്കാമെന്നുള്ളതിനാൽ എണ്ണം കൂടിയേക്കും.
ക്ഷേത്രനടയിൽ ഒരേസമയം അഞ്ചു കല്യാണങ്ങൾ നടക്കും. ആദ്യമായാണ് ഇങ്ങനെയൊരു സജ്ജീകരണം ഏർപ്പെടുത്തുന്നത്. ക്ഷേത്രത്തിനു മുന്നിൽ ഒന്നാമത്തെ മണ്ഡപമായും കിഴക്കേ അറ്റത്ത് അഞ്ചാമത്തെ മണ്ഡപമായും രണ്ടെണ്ണം ശനിയാഴ്ച വൈകീട്ട് സ്ഥാപിച്ചു.
താലികെട്ടിന്റെ ശീട്ടും ഓൺലൈനിൽ ബുക്ക് ചെയ്തതിന്റെ പ്രിന്റും ഒത്തുനോക്കാൻ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിന്റെ തൊട്ടു തെക്കായി പന്തൽ സജ്ജീകരിച്ചിട്ടുണ്ട്. വധൂവരന്മാരും ബന്ധുക്കളും താലികെട്ടിന് അരമണിക്കൂർ മുമ്പ് അവിടെ എത്തണം. അവിടെനിന്ന് ടോക്കൺ കൊടുക്കും. അതിനുശേഷം വധൂവരന്മാർ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ ഇരിക്കണം. ക്രമമനുസരിച്ച് ദേവസ്വം സുരക്ഷാ ഉദ്യോഗസ്ഥർ മൈക്കിൽ ടോക്കൺ നമ്പറുകൾ വിളിക്കും. അതിനനുസരിച്ചാണ് മണ്ഡപത്തിലേക്ക് എത്തേണ്ടത്.
ശീട്ടാക്കുന്ന എല്ലാവർക്കും കല്യാണം നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായും തിരക്കുകാരണം ആരേയും ഒഴിവാക്കില്ലെന്നും ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ അറിയിച്ചു. താലികെട്ടിനായി അഞ്ചു മണ്ഡപങ്ങളിലും കൂടുതൽ കോയ്മമാരെ നിയോഗിച്ചു. 28 സെക്യൂരിറ്റിക്കാർ അധികമായി ഉണ്ടാകും. ചെറിയ പാർക്കിങ് കേന്ദ്രങ്ങൾക്കു പുറമേ, പടിഞ്ഞാറേ നട മായാ സ്റ്റാൻഡിലും തെക്കേ നട ദേവസ്വം സ്കൂൾ മൈതാനത്തും താത്കാലിക സൗകര്യമൊരുക്കി.