മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി ഇപ്പോൾ തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലാണ്. എം ടി വാസുദേവൻ നായരുടെ പത്തു കഥകളെ ആധാരമാക്കി ഒരുക്കുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രത്തിലെ ഒരു ഭാഗത്തിന്റെ ഷൂട്ടിനായാണ് അദ്ദേഹം ശ്രീലങ്കയിലെത്തിയത്. രഞ്ജിത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അവിടെ നാല് ദിവസത്തോളമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏതായാലൂം ശ്രീലങ്കയിലെത്തിയ മമ്മൂട്ടിയെ, അവിടുത്തെ സര്‍ക്കാര്‍ പ്രതിനിധിയായ, മുൻ ശ്രീലങ്കന്‍ ക്രിക്കറ്റ് താരവും ടൂറിസം ബ്രാന്‍ഡ് അംബാസിഡറുമായ സനത് ജയസൂര്യ പോയി കണ്ടു. അതിനു ശേഷം തങ്ങളുടെ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയും ചെയ്തത് വൈറലായിക്കഴിഞ്ഞു. മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കു വെച്ച് കൊണ്ട് ജയസൂര്യ തന്റെ സന്തോഷമറിയിച്ചു.
തങ്ങളുടെ രാജ്യത്ത് എത്തിയതിന് മമ്മൂട്ടിയോട് നന്ദി പറഞ്ഞ ജയസൂര്യ, അദ്ദേഹം യഥാര്‍ഥ സൂപ്പര്‍ സ്റ്റാറാണെന്നും, ഇന്ത്യൻ സിനിമയിലെ എല്ലാ താരങ്ങളെയും തങ്ങളുടെ രാജ്യത്തേക്ക് ക്ഷണിക്കുന്നുവെന്നും കുറിച്ചു. വൈകാതെ ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേഷ് ഗുണവര്‍ധനെയുമായും മമ്മൂട്ടി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും വാർത്തകൾ വരുന്നുണ്ട്. കടുഗന്നാവ ഒരു യാത്രാക്കുറിപ്പ് എന്നാണ് രഞ്ജിത് സംവിധാനം ചെയ്യുന്ന ഈ മമ്മൂട്ടി ചിത്രത്തിന്റെ പേര്. എം.ടിയുടെ ആത്മകഥാംശമുള്ള ഈ ചിത്രത്തിൽ കെ. വേണുഗോപാല്‍ എന്ന നായക കഥാപാത്രത്തെയാണ് മമ്മൂട്ടിയവതരിപ്പിക്കുന്നതെന്നാണ് സൂചന. എം.ടിയുടെ മകള്‍ അശ്വതി, പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍, ജയരാജ്, ശ്യാമപ്രസാദ്, രതീഷ് അമ്പാട്ട്, മഹേഷ് നാരായണന്‍ തുടങ്ങിയവരാണ് ഈ നെറ്റ്ഫ്ലിക്സ് ആന്തോളജിക്കു വേണ്ടിയുള്ള മറ്റു ചിത്രങ്ങളൊരുക്കുന്നത്. രഞ്ജിത് ചിത്രം പൂർത്തിയാക്കിയതിനു ശേഷം മമ്മൂട്ടി വീണ്ടും ബി ഉണ്ണികൃഷ്ണന്റെ ചിത്രത്തിലേക്ക് ജോയിൻ ചെയ്യും.