തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം നേടി മലയാളത്തിന്റെ അഭിമാനമായി മാറിയ നഞ്ചിയമ്മയെ ആദരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് നഞ്ചിയമ്മയ്ക്ക് മുഖ്യമന്ത്രിയുടെ ആദരവ്. അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് മികച്ച പിന്നണി ഗായികയ്ക്കുളള ദേശീയ പുരസ്‌ക്കാരം ലഭിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ്: ”തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചാരണത്തിൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മയെ ആദരിച്ചു. കേരളത്തിലെ ഗോത്രവര്‍ഗ്ഗ ജനതയുടെ സംഗീത പാരമ്പര്യത്തെ ലോകശ്രദ്ധയിലേക്കെത്തിച്ച കലാകാരിയെ ആദരിച്ചതിലൂടെ ‘പരമ്പരാഗത അറിവുകളുടെ സംരക്ഷണത്തിലും പ്രചാരണത്തിലും തദ്ദേശീയ വനിതകളുടെ പങ്കാളിത്തം’ എന്ന ഇത്തവണത്തെ ദിനാചരണത്തിൻ്റെ സന്ദേശം ഉയർത്തിപ്പിടിക്കുകയാണ് സർക്കാർ ചെയ്തത്.
രാജ്യത്തു തന്നെ ആദ്യമായി ആദിവാസി ക്ഷേമത്തിനായി ജനസംഖ്യാനുപാതത്തെക്കാള്‍ ഉയര്‍ന്ന തുക മാറ്റിവെക്കുന്ന രീതിക്ക് തുടക്കമിട്ടത് ഈ സർക്കാരാണ്. ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ 735 കോടി രൂപയാണ് പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി വകയിരുത്തിയത്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 57 കോടി രൂപ അധികമാണ്. വികസന പദ്ധതികളും ക്ഷേമപദ്ധതികളും ഒരുപോലെ സംയോജിപ്പിച്ചുകൊണ്ട് ഒരു നവകേരളം സൃഷ്ടിക്കാനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നത്.