ദില്ലി:ബിജെപി സഖ്യം ഉപേക്ഷിച്ച നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ വിശാലസഖ്യം ഇന്ന് ബിഹാറിൽ അധികാരമേൽക്കും. ഉച്ചയ്ക്ക് രണ്ടിന് രാജ്ഭവനിലാണ് ചടങ്ങുകൾ. നിതീഷ് കുമാർ എട്ടാം തവണയാണ് മുഖ്യമന്ത്രിയാകുന്നത്.
ഗവർണറെ കണ്ട് രാജി സമർപ്പിച്ച ശേഷം ഇന്നലെ വൈകീട്ടായിരുന്നു ആർജെഡി നേതാക്കൾക്കൊപ്പം നിതീഷ് വീണ്ടും ഗവർണറെ കണ്ട് പുതിയ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചത്. എൻ ഡി എ ബന്ധം അവസാനിപ്പിക്കാൻ ഐക്യകണ്ഠേനയാണ് പാർട്ടി തീരുമാനം എടുത്തത് എന്നും നിലവിൽ 164 പേരുടെ പിന്തുണ ഉണ്ടെന്നും ഗവർണറെ സന്ദർശിച്ച ശേഷം നിതീഷ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
7 പാർട്ടികളും ഒരു സ്വതന്ത്രനുമാണ് വിശാല സഖ്യത്തിൽ ഉള്ളത്. നിയമസഭയിൽ നിലവിൽ ബി ജെ പിക്ക് 77 എം എൽ എമാരാണ് ഉള്ളത്. ആർ ജെ ഡിക്ക് 79 ഉം കോൺഗ്രസിന് 19 സീറ്റും ഉണ്ട്. ജെ ഡി യുവിന് 45 അംഗങ്ങളാണ് ഉള്ളത്. 243 അംഗനിയമസഭയിൽ കേവലഭൂരിപക്ഷത്തിന് വേണ്ടത് 122 പേരുടെ പിന്തുണയാണ് ആവശ്യം. 12 ഇടത് എംഎൽഎമാരും 4 അംഗങ്ങളുള്ള ഹിന്ദുസ്ഥാനി അവാം മോർച്ചയും മഹാസഖ്യത്തിന്റെ ഭാഗമാണ്.
കോൺഗ്രസിനും ഇടതുപാർട്ടികൾക്കും ചെറുകക്ഷികൾക്കുമെല്ലാം മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാകും.ഉപമുഖ്യമന്ത്രി സ്ഥാനം തേജസ്വി യാദവിനാണ്. ഉപമുഖ്യമന്ത്രി പദത്തിനായി കോൺഗ്രസ് അവകാശം ഉന്നയിച്ചെങ്കിലും ആർ ജെ ഡി ആവശ്യം തള്ളുകയായിരുന്നു. ആഭ്യന്തരമടക്കം സുപ്രധാന വകുപ്പുകൾക്ക് തേജസ്വി അവകാശം ഉന്നയിച്ചിട്ടുണ്ട്. കോൺഗ്രസിന് 4 മന്ത്രി സ്ഥാനങ്ങളും സ്പീക്കർ പദവിയും ലഭിച്ചേക്കുമെന്നാണ് സൂചന.
എന്നാൽ 19 അംഗങ്ങൾ മാത്രമുള്ള കോൺഗ്രസിന് കൂടുതൽ പദവികൾ നൽകുന്നതിൽ നിതീഷിന് താത്പര്യമില്ലെന്നുള്ള റിപ്പോർട്ടും ഉണ്ട്.മന്ത്രിസ്ഥാനം സംബന്ധിച്ച് ഉൾപ്പെടെയുള്ള ചർച്ചകൾ ഉടൻ പൂർത്തിയാക്കും.വകുപ്പ് വിഭജനം സഖ്യത്തിന് കീറാമുട്ടിയായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.