എടയൂർ : പ്ലസ് വണ്‍ പരീക്ഷക്കിടെ കുരങ്ങന്‍ ഉത്തരക്കടലാസില്‍ മൂത്രമൊഴിച്ചതിനെത്തുടര്‍ന്ന് പൂര്‍ത്തിയാക്കാന്‍ കഴിയാതെപോയ പരീക്ഷ വീണ്ടുമെഴുതാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥിനി. മാവണ്ടിയൂര്‍ ബ്രദേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനി കെ.ടി. ഷിഫ്‌ലയാണ് പരാതി നൽകിയത്. ജൂൺ 24ന് പ്ലസ് വണ്‍ സുവോളജി പരീക്ഷക്കിടെയാണ് സംഭവം.
കുരങ്ങുശല്യം അനുഭവപ്പെടുന്ന സ്ഥലമാണ് സ്കൂൾ നിൽക്കുന്ന മാവണ്ടിയൂർ പ്രദേശം. കുരങ്ങുകൾ ചില സമയങ്ങളിൽ കൂട്ടത്തോടെ സ്കൂൾ കെട്ടിടത്തിന് മുകളിൽ കയറാറുണ്ട്. വിദ്യാർഥിനി ക്ലാസിൽ പിറകിലെ ബെഞ്ചിലായിരുന്നു. കെട്ടിടത്തിനുള്ളിലെ മുകൾവശത്ത് കയറിയ കുരങ്ങാണ് പരീക്ഷക്കിടെ ഉത്തരക്കടലാസിലേക്ക് മൂത്രമൊഴിച്ചത്.
ബോട്ടണി പരീക്ഷക്കുശേഷം ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സുവോളജി പരീക്ഷയുടെ ചോദ്യപേപ്പർ നൽകി 15 മിനിറ്റ് കഴിഞ്ഞപ്പോഴാണ് സംഭവം.ഇൻവിജിലേറ്ററെ അറിയിച്ചതിനെത്തുടർന്ന് ചോദ്യപേപ്പറും ഉത്തരക്കടലാസും മാറ്റിനൽകുകയും പരീക്ഷ വീണ്ടും എഴുതാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ, പകരം ചോദ്യപേപ്പര്‍ കിട്ടിയപ്പോഴേക്കും ഏറെ സമയം കഴിഞ്ഞിരുന്നെന്ന് വിദ്യാർഥിനി പറഞ്ഞു. കുരങ്ങ് മൂത്രമൊഴിച്ചത് മാനസികപ്രയാസം ഉണ്ടാക്കിയെന്നറിയിച്ചും മകൾക്ക് പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യപ്പെട്ടും പിതാവ് ഹബീബ് റഹ്മാന്‍ വിദ്യാഭ്യാസ അധികൃതർക്ക് പരാതി നല്‍കി.സംഭവം ശ്രദ്ധയിൽപെട്ട ഉടൻ ചോദ്യപേപ്പറും ഉത്തരക്കലാസും മാറ്റിനൽകുകയും ആവശ്യത്തിന് സമയം അനുവദിക്കുകയും ചെയ്തതായി പ്രിൻസിപ്പൽ പി.എ. നവാസ് പറഞ്ഞു.