കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ്(Asia Cup 2022) ശ്രീലങ്കയിൽ നിന്ന് മാറ്റിയേക്കും. തുടർപ്രക്ഷോഭങ്ങളുടെ(Sri Lanka Crisis) പശ്ചാത്തലത്തിലാണ് ആലോചന. പകരം വേദിയായി ബംഗ്ലാദേശിനെയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ(Asian Cricket Council) പരിഗണിക്കുന്നത്.
അടുത്ത മാസം 27ന് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് തുടങ്ങാനാണ് നിശ്ചയിച്ചിരിക്കുന്നത്. അതിന് വേദിയാകുന്നതിന്‍റെ സന്തോഷത്തിലുമായിരുന്നു ശ്രീലങ്ക. എന്നാൽ ശ്രീലങ്കയിൽ ദിവസങ്ങളായി തുടരുന്ന പ്രക്ഷോഭം എന്നവസാനിക്കുമെന്ന് യാതൊരു ധാരണയുമില്ല. ഈ സാഹചര്യത്തിലാണ് ഏഷ്യാ കപ്പ് വേദി മാറ്റുന്നതിനെക്കുറിച്ച് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ആലോചിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ മൾട്ടി നാഷണൽ ടൂർണമെന്‍റ് പ്രശ്നങ്ങളൊന്നുമില്ലാതെ നടത്താൻ പറ്റുമോയെന്നതിൽ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് വ്യക്തതയില്ല. അങ്ങനെയെങ്കിൽ ബംഗ്ലാദേശിലേക്ക് ടൂർണമെന്‍റ് മാറ്റാനാണ് ആലോചിക്കുന്നത്. ടൂർണമെന്‍റ് നടത്താൻ ഒരുങ്ങിയിരിക്കണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് സൂചനയും നൽകിയിട്ടുണ്ട്.
ഈ മാസം അവസാനത്തോടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ എടുത്തേക്കും. വിഷയത്തിൽ തൽക്കാലം കൂടുതൽ പ്രതികരണത്തിനില്ലെന്നാണ് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി പ്രതികരിച്ചത്. ഇപ്പോഴത്തെ നീക്കങ്ങൾ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന് കനത്ത തിരിച്ചടിയാകും. ഈ ടൂർണമെന്‍റ് വേദി മാറ്റിയാൽ കോടികളുടെ നഷ്ടം ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനുണ്ടാകും. അടുത്തിടെ ഓസ്ട്രേലിയൻ ടീം ശ്രീലങ്കയിൽ പര്യടനം നടത്തിയിരുന്നു. യാതൊരു പ്രശ്നങ്ങളുമില്ലാതെയാണ് പരമ്പര അവസാനിച്ചത്. അതുപോലെ തന്നെ ഏഷ്യാ കപ്പും നടത്താനാകുമെന്നാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ഈ ഘട്ടത്തിലും പ്രതീക്ഷ പങ്കുവെക്കുന്നത്.