അടുത്തിടെവരെ നിരത്തുകളിൽ ആഡംബരത്തോടെ ഓടിയിരുന്ന ബസുകളിലേറെയും ഇന്ന് കട്ടപ്പുറത്ത്. എലി തുരന്നു നശിപ്പിച്ച സീറ്റുകൾ. ചോർന്നൊലിക്കുന്ന മേൽക്കൂരകൾ. ഇഴജന്തുക്കളാണ് ഇന്നിതിലുള്ളത്. പലതും ബസ്സാണെന്നുപോലും തോന്നില്ല. കൊച്ചി തേവര കെ.യു.ആർ.ടി.സി. ഡിപ്പോയിലെ ഈ കാഴ്ചകൾ പൊതുമുതൽ നശിപ്പിക്കുന്നതിന്റെ നേർച്ചിത്രം.
ഒരു കോടി 10 ലക്ഷം രൂപയാണ് ഒരു ബസ് റോഡിലിറക്കുന്നതിന് മുടക്കിയത്. 2015-ൽ കൊച്ചി തേവര ആസ്ഥാനമായി രൂപവത്കരിച്ച കെ.യു.ആർ.ടി.സിയുടെ കീഴിലുള്ള ഭൂരിഭാഗം ബസുകളും കട്ടപ്പുറത്താണ്. 1000 കോടിയിലേറെ രൂപയുടെ മുതലാണ് തുരുമ്പെടുത്ത് നശിക്കുന്നത്. ഇതോടെയാണ് ആസ്ഥാനത്തിനും താഴു വീണത്. തുരുമ്പെടുത്ത 900 ബസുകളിൽ 10 എണ്ണം ആക്രിവിലയ്ക്ക് വിൽക്കാനും ബാക്കി ഷോപ്പ് ഓൺ വീലാക്കാനുമാണ് പുതിയ തീരുമാനം.