അഗ്നിപഥ് യോജന റിക്രൂട്ട്‌മെന്റ് പദ്ധതി പ്രകാരം പരിശീലനത്തിനെടുക്കുന്ന വോളണ്ടിയർമാരുടെ എണ്ണം വർധിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രാലയം. 46,000 ത്തിൽ തുടങ്ങി 90,000 വരെയാക്കി പിന്നീട് 125,000 വരെ വർധിപ്പിക്കാനാണ് തീരുമാനം.
സൈനികരുടെ ശരാശരി പ്രായം 32 വയസ്സിൽ നിന്ന് 26 വയസ്സായി കുറക്കാനാണ് അഗ്നിപഥ് വഴി ലക്ഷ്യമിടുന്നത്. ആറ്-ഏഴ് വർഷത്തിനുള്ളിൽ സേനയുടെ ശരാശരി പ്രായം 27 വയസിൽ എത്തിക്കുമെന്ന് സൈനിക കാര്യവകുപ്പിലെ അഡീഷണൽ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അനിൽ പുരി പറഞ്ഞു. അഗ്നിപഥ് നടപ്പിലാക്കുന്നത് വഴി ജീവനക്കാരുടെ ചെലവ് ചുരുക്കലല്ല കേന്ദ്ര സർക്കാർ ഉദേശിക്കുന്നത് എന്ന് വ്യക്തമാക്കിയ അദ്ദേഹം, ഊർജസ്വലരും സാങ്കേതികജ്ഞാനവുമുള്ള യുവസൈനികരെ വാർത്തെടുക്കുക എന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യമെന്ന് പറഞ്ഞു. അഗ്നിപഥ് പദ്ധതിക്ക് കീഴിൽ സ്ത്രീകളെ ഉൾപ്പെടുത്തുന്നത് പുരോഗമനപരമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.