ആണവായുധ ശേഷിയുള്ളതും 4000 കിലോമീറ്റർ പരിധിയുള്ളതുമായ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ അഗ്നി–4 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്തോടു ചേർന്നുള്ള ഡോ. അബ്ദുൽകലാം ദ്വീപിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് തിങ്കളാഴ്ച വൈകീട്ട് 7.30നായിരുന്നു പരീക്ഷണം. പതിവ് പരിശോധനകളുടെ ഭാഗമായാണ് വിക്ഷേപണം നടത്തിയത്. അഗ്നി-4ന്റെ പരീക്ഷണം വിജയകരമാണെന്നു പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
സ്വയം ഗതി നിർണയിക്കാൻ ശേഷിയുള്ളതും കൃത്യതയോടെ ലക്ഷ്യം ഭേദിക്കാവുന്നതുമായ അതിസങ്കീർണമായ അത്യാധുനിക സംവിധാനങ്ങളുള്ള ഭൂതല–ഭൂതല മിസൈലാണ് അഗ്നി–4. പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈൽ കരസേനയുടെ കീഴിലുള്ള തന്ത്രപ്രധാന സേനാ കമാൻഡ് ആണ് പരീക്ഷിച്ചത്. 20 മീറ്റർ നീളം, 17 ടൺ ഭാരവുമാണ് അഗ്നി–4 ബാലിസ്റ്റിക് മിസൈലിനുള്ളത്.
ഡിആര്‍ഡിഒ നിര്‍മിച്ച അഗ്നി-4 മിസൈൽ 2011, 2012, 2014, 2015, 2017, 2018 വര്‍ഷങ്ങളിലും വിക്ഷേപിച്ച് വിജയം കണ്ടിരുന്നു. നേരത്തേ കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന അഗ്നി-5 മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചതാണ്. അഗ്നി സീരീസിലെ അഞ്ചാമത്തെ മിസൈല്‍ ആണ് അഗ്നി-5. 5000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിൽ വരെ കൃത്യമായി പതിക്കാനുള്ള ശേഷി ഈ മിസൈലിനുണ്ട്. അഗ്നി 1 – 700 കിലോമീറ്റർ, അഗ്നി 2 – 2000 കിലോമീറ്റർ, അഗ്നി 3 – 3500 കിലോമീറ്റർ, അഗ്നി 4 – 3500 മുതല്‍ 4000 കിലോമീറ്റർ വരെ എന്നിങ്ങനെയാണ് പ്രഹരശേഷി.
ചൈനയ്‌ക്കെതിരായ ഇന്ത്യയുടെ പ്രതിരോധത്തിന്റെ ഭാഗമായാണ് ഈ പരീക്ഷണത്തെ പ്രധാനമായും നോക്കിക്കാണുന്നത്. അഗ്‌നി-4 ന്റെ വിജയകരമായ പരീക്ഷണം ‘വിശ്വസനീയമായ മിനിമം പ്രതിരോധശേഷി’ എന്ന ഇന്ത്യയുടെ നയം വീണ്ടും ഉറപ്പിക്കുന്നതായി പ്രതിരോധ മന്ത്രാലയം പറഞ്ഞു.
കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള ഇന്ത്യയുടെ അതിർത്തി തർക്കത്തിനിടെയാണ് മിസൈലിന്റെ പരീക്ഷണമെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ രണ്ട് വർഷങ്ങമായി ഇന്ത്യയുടെ മൊത്തത്തിലുള്ള സൈനിക ശക്തി ക്രമാനുഗതമായി വർധിപ്പിക്കുന്നുണ്ട്. ഈ കാലയളവിൽ നിരവധി മിസൈലുകളുടെ വിജയകരമായ പരീക്ഷണങ്ങളും ഇന്ത്യ നടത്തി.
കഴിഞ്ഞ മാസം സുഖോയ് യുദ്ധവിമാനത്തിൽ നിന്ന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ വിപുലീകൃത റേഞ്ച് പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു. സുഖോയ്-30 എംകെഐ വിമാനത്തിൽ നിന്നുള്ള ബ്രഹ്മോസ് മിസൈലിന്റെ വിപുലീകൃത റേഞ്ച് പതിപ്പിന്റെ ആദ്യ വിക്ഷേപണമായിരുന്നു ഇത്. നാവികസേനയും ആൻഡമാൻ നിക്കോബാർ കമാൻഡും സംയുക്തമായി ഏപ്രിൽ 27 ന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ ആന്റി–ഷിപ്പ് പതിപ്പ് വിജയകരമായി പരീക്ഷിച്ചിരുന്നു.