തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഡോളര്‍ അടങ്ങിയ ബാഗ് പ്രതികള്‍ക്ക് കൈമാറിയെന്ന ഗുരുതര മൊഴി സ്പീക്കര്‍ക്കെതിരെ ഉണ്ട്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയും സരിത്തുമാണ് ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടുവെന്നാണ് മൊഴി നല്‍കിയത്.
ഇരുവരും മജിസ്‌ട്രേറ്റിനും കസ്റ്റംസിനും നല്‍കിയ മൊഴിയില്‍ സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. അടുത്ത ആഴ്ച നോട്ടീസ് നല്‍കി സ്പീക്കറെ കൊച്ചിയിലേക്ക് വിളിച്ചുവരുത്താനാണ് കസ്റ്റംസ് നീക്കം.
സ്വപ്‌നയും സരിത്തും കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ പല പ്രമുഖരുടെയും പേരുണ്ടായിരുന്നു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഇതേ മൊഴി ആവര്‍ത്തിച്ചതോടെയാണ് നോട്ടീസ് നല്‍കി വിളിച്ചുവരുത്താന്‍ കസ്റ്റംസ് തീരുമാനിച്ചതെന്നാണ് സൂചന..
സരിത്തിനെയും സ്വപ്‌നയെയും പുറത്തെ ഒരു ഫ്‌ളാറ്റിലേക്ക് സ്പീക്കര്‍ വിളിച്ചുവരുത്തി ഡോളര്‍ അടങ്ങിയ ബാഗ് കൈമാറുന്നു. അവരോട്
കോൺസുലേറ്റ് ജനറല്‍ ഓഫീസിലേക്ക് എത്തിക്കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിച്ചു. ഇതുപ്രകാരം ഇരുവരും ബാഗ് കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ എത്തിച്ച
എന്നാണ് സരിത്തിന്റെയും സ്വപ്‌നയുടെയും മൊഴി.
ഉന്നതരുടെ പേരുകള്‍ ഉണ്ടായതിനാല്‍ തന്നെ മൊഴികളില്‍ ആധികാരികത വരുത്താനാണ് മജിസ്‌ട്രേറ്റിന് രഹസ്യ മൊഴിനല്‍കിയ ശേഷം തുടര്‍ നടപടികളിലേക്ക് കസ്റ്റംസ് നീങ്ങുന്നത്.
ഇതേക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും പരസ്യമായി പ്രതികരിക്കാനില്ലെന്നുമാണ് സ്പീക്കര്‍ പ്രതികരിച്ചത്.
Content Highlight: Speaker P Sriramakrishnan to be questioned by Customs.