വാഷിംഗ്ടൺ: ഹോളിവുഡ് താര ദമ്പതികളായിരുന്ന ജോണി ഡെപ്പും ആംബർ ഹേർഡും തമ്മിലുള്ള മാനനഷ്ടക്കേസിൽ ജോണി ഡെപ്പിന് വിജയം. ആംബർ ഹേർഡ് 15 മില്യൺ ഡോളർ നഷ്ടപരിഹാരമായി ഡെപ്പിന് നൽകാൻ കോടതി ഉത്തരവിട്ടു. യുഎസിലെ ഫെയർഫാക്‌സ് കൗണ്ടി സർക്യൂട്ട് കോടതിയുടേതാണ് ഉത്തരവ്. ആംബർ ഹേർഡിന് രണ്ട് ദശലക്ഷം ഡോളർ ഡെപ്പും നഷ്ട്ടപരിഹാരമായി നൽകണം എന്നും ഉത്തരവിൽ പറയുന്നു. ഏഴ് പേരടങ്ങുന്ന വിർജീനിയ ജൂറിയാണ് വിധി പറഞ്ഞത്.
മൂന്ന് ദിവസങ്ങളിലായി ഏകദേശം 13 മണിക്കൂറോളം നീണ്ട ചർച്ചക്ക് ശേഷമാണ് കോടതി അന്തിമ തീരുമാനത്തിൽ എത്തിച്ചേർന്നത്. കേസിൽ സാക്ഷികളെ വിസ്തരിക്കാനും ക്രോസ് വിസ്താരം നടത്താനും എല്ലാം വേണ്ടി ആറാഴ്ചയോളം സമയം എടുത്തു. എല്ലാ നടപടികളും പൂർത്തിയാക്കിയതിന് ശേഷമാണ് മുൻ ഭർത്താവ് ജോണി ഡെപ്പിനെ അപകീർത്തിപ്പെടുത്തിയതിന് ആംബർ ഹേർഡ് കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. തന്റെ ജീവിതം കോടതി തനിക്ക് തിരികെ തന്നു എന്ന് വിധിയോട് പ്രതികരിച്ച് ഡെപ്പ് പറഞ്ഞു. കുറച്ചു കാലങ്ങൾക്ക് ശേഷം ഇപ്പോൾ സമാധാനം ഉണ്ട്. ലോകത്തിന് മുന്നിൽ സത്യം വെളിപ്പെട്ടു എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വിധിയിൽ തൃപ്തിയില്ലെന്നും കോടതിവിധി ഹൃദയം തകർത്തു എന്നും ആയിരുന്നു ആംബർ ഹേർഡിന്റെ പ്രതികരണം.
2017ൽ വേർപിരിഞ്ഞെങ്കിലും 2018 മുതലാണ് താരതമ്പദികൾ തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങൾ പുറംലോകം അറിയാൻ തുടങ്ങിയത്. ഇതേ വർഷം ഹേർഡ് വാഷിം ഗ്ടൺ പോസ്റ്റിൽ ഗാർഹിക പീഡനത്തെക്കുറിച്ച് എഴുതിയ ലേഖനം ആണ് വിവാദങ്ങൾക്ക് തുടക്കം ഇട്ടത്. ഈ ലേഖനം വിവാദമായതോടെ ഡെപ്പിനെ ഡിസ്‌നി അടക്കമുള്ള വമ്പന്‍ നിര്‍മാണ കമ്പനികള്‍ സിനിമകളില്‍നിന്ന് ഒഴിവാക്കി. പിന്നാലെയാണ് ഹേർഡിനെതിരേ 50 മില്യണ്‍ ഡോളറിന്റെ മാനനഷ്ടക്കേസുമായി ഡെപ്പ് കോടതിയെ സമീപിച്ചത്. എന്നാൽ വിവാദമായ ഈ ലേഖനം ഡെപ്പിനെ കുറിച്ച് ആയിരുന്നില്ലെന്നും മാനനഷ്ടകേസ് റദ്ദാക്കണമെന്നും ഹേർഡിന്റെ അഭിഭാഷകൻ വാദിച്ചു. പക്ഷെ ഇത് കോടതി മുഖവിലയ്ക്ക് എടുത്തില്ല. തുടർന്ന് ഇരുവരും തമ്മിലുള്ള നിയമയുദ്ധം ആരംഭിച്ചു.