തെലങ്കാന: കൊറോണ വൈറസ് ബാധയെക്കുറിച്ച് ആശങ്കയും ഉത്കണ്ഠയും വേണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. അതേസമയം ജാഗ്രത കൈവിടരുതെന്നും അശ്രദ്ധരായിരിക്കരുതെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
‘കൊറോണയ്ക്കൊപ്പം ജീവിക്കേണ്ട ഘട്ടത്തിലേക്കാണ് നാം എത്തിക്കൊണ്ടിരിക്കുന്നത്. ആരും അതിനെക്കുറിച്ച് ഭയപ്പെടേണ്ടതില്ല. അതേ സമയം ആളുകൾ അശ്രദ്ധരായിരിക്കരുത്. വ്യക്തി ശുചിത്വം പാലിക്കുകയും മാസ്ക് ധരിക്കുകയും ചെയ്യുക. സാനിട്ടൈസർ ഉപയോഗിക്കുക, കഴിയുന്നതും വീട്ടിൽ തന്നെ തുടരാൻ ശ്രമിക്കുക.’ ചന്ദ്രശേഖര്‍ റാവു പറഞ്ഞു.
രോഗബാധിതർ സ്വകാര്യ ആശുപത്രികളിൽ പോയി വൻതുക നൽകി ചികിത്സ നേടേണ്ടെന്നും സർക്കാർ ആശുപത്രികളിൽ ആവശ്യമായ ചികിത്സകൾ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എത്ര രോഗികൾക്ക് വേണമെങ്കിലും ചികിത്സ നൽകാൻ പര്യാപ്തമാണ് സർക്കാർ ആശുപത്രികൾ. ‘ലോകത്തെ എല്ലാ രാജ്യങ്ങളിലും എല്ലാ സംസ്ഥാനങ്ങളിലും കൊറോണ വൈറസ് ഉണ്ട്. തെലങ്കാനയിൽ മാത്രമല്ല കൊറോണ വൈറസുള്ളത്. ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്തെ മരണ നിരക്ക് വളരെ കുറവാണ്. അതുപോലെ കൊവിഡ് സൗഖ്യം നേടുന്ന രോഗികളുടെ എണ്ണത്തിലും വർദ്ധനവുണ്ട്.’ കൊവിഡ് അവലോകന യോഗത്തിൽ പങ്കെടുക്കവേ അദ്ദേഹം പറഞ്ഞു.