കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടിനൽകരുതെന്ന് ദിലീപ് ഹൈക്കോടതിയിൽ. തുടരന്വേഷണത്തിന് മൂന്നുമാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജിയിലാണ് ദിലീപ് എതിർപ്പറിയിച്ചത്.
ദൃശ്യങ്ങൾ തന്റെ കൈവശമുണ്ടെന്ന ക്രൈംബ്രാഞ്ചിന്റെ ആരോപണം തെറ്റാണെന്നും ദിലീപ് കോടതിയെ അറിയിച്ചു. ഡിജിറ്റൽ തെളിവുകൾ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്ന ആവശ്യത്തെയും നടൻ എതിർത്തിട്ടുണ്ട്. മൂന്നുമാസം മുമ്പ് കേസുമായി ബന്ധപ്പെട്ട ഫൊറൻസിക് പരിശോധനഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. അതിനാൽ ഫൊറൻസിക് പരിശോധനയുടെ പേരിൽ ഇനി സമയം നീട്ടിനൽകരുതെന്നും ഇത് കേസിന്റെ വിചാരണയെ ബാധിക്കുമെന്നും ദിലീപ് കോടതിയെ അറിയിച്ചു.
ജസ്റ്റിസ് കൗസർ എടപ്പഗത്താണ് തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത്. ഒരുപക്ഷേ, ബുധനാഴ്ച തന്നെ ഈ ഹർജിയിൽ തീർപ്പുണ്ടായേക്കും. നേരത്തെ, മേയ് 31-നുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. ഇനി സമയം നീട്ടിനൽകില്ലെന്നും ഹൈക്കോടതി അന്ത്യശാസനം നൽകിയിരുന്നു.