കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ തൃക്കാക്കരയിൽ തീവ്രവാദ-വർ ഗീയ സംഘടനാ നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ചകൾ നടത്തുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി മുസ്ലിം വോട്ടുകൾ ഏകീകരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. മറ്റ് മന്ത്രിമാരും ഇത്തരം നേതാക്കളെ കാണുന്നുണ്ട്. മദനിയുടെ തീവ്രവാദ സംഘടനയായ പി ഡി പി ഇടത് സഖ്യകക്ഷിയെ പോലെയാണ് പ്രവർത്തിക്കുന്നത്.
സി പി എം എം എ എൽമാരും നേതാക്കളുമാണ് പി ഡി പി കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നത്, പോപ്പുലർ ഫ്രണ്ടും ഇടതുപക്ഷത്തിനൊപ്പമാണ്. പിസി ജോർജിനെ മറയാക്കി 20 ശതമാനം വരുന്ന മുസ്ലിം വോട്ട് പൂർണമായും പിടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കേരളത്തിലെ മതഭീകരവാദത്തെ കുറിച്ച് മിണ്ടാത്ത മുഖ്യമന്ത്രി വടക്കോട്ട് നോക്കി വിലപിക്കുകയാണ്. ആലപ്പുഴയിൽ കലാപാഹ്വാനം നടത്തിയവരെ സംരക്ഷിക്കുന്ന പിണറായി വിജയൻ ഉത്തരേന്ത്യയിലിലേക്ക് കണ്ണുംനട്ടിരിക്കുകയാണ്.
രാജ്യത്തിനെതിരെ യുദ്ധം ചെയ്ത യാസിൻ മാലിക്കിനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട പാർട്ടിയാണ് സി പി എം. ഭീകരവാദികളെ സഹായിക്കുന്ന നിലപാടാണ് സി പി എമ്മിനെന്നും സുരേന്ദ്രൻ പറഞ്ഞു. ജനങ്ങളെ മതപരമായി അകറ്റി വോട്ട്നേടാനുള്ള തന്ത്രമാണ് സിപിഎമ്മിനുള്ളത്. കേരളത്തെ താലിബാൻ വൽക്കരിക്കുകയാണ് മുഖ്യമന്ത്രി. വികസനത്തെ കുറിച്ച് മുഖ്യമന്ത്രി ഇപ്പോൾ സംസാരിക്കുന്നില്ല. പോപ്പുലർ ഫ്രണ്ടിനെ സഹായിച്ചാൽ മുസ്ലിം വോട്ട് കിട്ടുമെന്നത് ആ സമുദായത്തെ അപമാനിക്കുന്നതിന് തുല്യമാണ്.