മക്ക: ഹജ്ജിന് മുന്നോടിയായി മക്കാ നഗരം നാളെ മുതല്‍ സുരക്ഷാ വലയത്തിൽ. പെര്‍മിറ്റുള്ളവര്‍ക്ക് മാത്രമായിരിക്കും മക്കയിലേക്ക് പ്രവേശനം അനുവദിക്കുക. കോവിഡ് സാഹചര്യം പരിഗണിച്ച് കനത്ത പൊലീസ്, സൈനിക വിന്യാസമാണ് മക്കയിലുള്ളത്.
സാധാരണ ഹജ്ജിന് മൂന്ന് ദിവസം മുമ്പാണ് മക്കയില്‍ പൊലീസ്, സൈനിക വിന്യാസം ഉണ്ടാവുക. ഇത്തവണ 14 ദിവസം മുന്നേ ശക്തമാക്കി. കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്ന മിന, മുസ് ദലിഫ, അറഫ എന്നീ ഭാഗങ്ങളിലേക്കുള്ള എല്ലാ കവാടങ്ങളിലും സുരക്ഷാ വിന്യാസമുണ്ട്. നാളെ മുതല്‍ മക്കയിലേക്ക് പ്രവേശനം പെര്‍മിറ്റുള്ളവര്‍ക്ക് മാത്രമായിരിക്കും.
കഴിഞ്ഞ വര്‍ഷം 27 ലക്ഷം ഹാജിമാരാണ് ഹജ്ജ് കര്‍മങ്ങള്‍ക്കായി മക്കയിലെത്തിയത്. ഇത്തവണ 10,000 പേര്‍ മാത്രമാണ് ഉണ്ടാവുക. ഏറ്റവും കുറഞ്ഞ പേരെത്തുന്ന ഹജ്ജാണ് ഇത്തവണ. അതിനാല്‍ തന്നെ അതിക്രമിച്ചു കടക്കുന്നവരെ അതിവേഗത്തില്‍ സുരക്ഷാ വിഭാഗത്തിന് കണ്ടെത്താനാകും. വിദേശികളെ പിടികൂടിയാല്‍ നാട് കടത്തലായിരിക്കും ശിക്ഷ.