നാറ്റോയില്‍ ചേരാന്‍ സ്വീഡനും ഫിന്‍ലാന്‍റും;

0
74

റഷ്യയുടെ യുക്രൈന്‍ അധിനിവേശമാണ് ഇപ്പോള്‍ ഫിന്‍ലാന്‍റിന്‍റെയും സ്വീഡന്‍റെയും ഉറക്കം കെടുത്തിയിരിക്കുന്നത്. ഇത് തന്നെയാണ് സ്വാതന്ത്രം നേടി ഇത്രയും കാലം മറ്റൊരു സൈനിക ശക്തിയുടെയും ഭാഗമാകാതിരുന്ന ഇരുരാഷ്ട്രങ്ങളും ഇപ്പോള്‍ പെട്ടെന്ന് യുഎസിന്‍റെ നേതൃത്വത്തിലുള്ള നാറ്റോ സൈനിക ശക്തിയുടെ ഭാഗമാകാന്‍ ശ്രമിക്കുന്നതിന്‍റെ പ്രധാന കാരണവും.

സ്വീഡനിൽ, ഭരണം നടത്തുന്ന സോഷ്യൽ ഡെമോക്രാറ്റുകൾ പാശ്ചാത്യ സുരക്ഷാ സഖ്യത്തിൽ ചേരുന്നതിനെ പിന്തുണയ്ക്കുന്നതായി അറിയിച്ചു. ഇതോടെ നാറ്റോ സഖ്യത്തിന് അപേക്ഷ നല്‍കാന്‍ സ്വീഡന് നിയമപരമായ വഴിതെളിഞ്ഞു. നാറ്റോ സഖ്യത്തില്‍ ചേരാനുള്ള താത്പര്യം ഫിന്‍ലാന്‍റ് പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സ്വീഡന്‍റെ തീരുമാനം.

എന്നാല്‍, നാറ്റോയെ ഇന്നും ഒരു സൈനിക ഭീഷണിയായാണ് റഷ്യ കണക്കാക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം രണ്ട് സൈനിക ശക്തികള്‍ക്ക് കീഴിലായിരുന്നു പ്രധാനമായും നിലനിന്നിരുന്നത്. യുഎസ്എസ്ആരിന്‍റെ കീഴിലുള്ള സോവിയേറ്റ് സൈനിക സഖ്യവും യുഎസിന്‍റെ കീഴിലുള്ള നാറ്റോ സൈനിക സഖ്യവുമായിരുന്നു ഇവ.

തുടര്‍ന്ന് പതിറ്റാണ്ടുകളോളം ശീതയുദ്ധ പശ്ചാത്തലത്തിലായിരുന്നു ലോകം മുന്നോട്ട് നീങ്ങിയത്. പിന്നീട് യുഎസ്എസ്ആര്‍ തകരുകയും പല രാജ്യങ്ങളായി വിഭജിക്കുകയും ചെയ്തതോടെ സോവിയറ്റ് യൂണിയന്‍റെ നേതൃത്വത്തിലുള്ള സൈനിക സഖ്യവും തകര്‍ന്നു.

ഇന്ത്യയെ പോലുള്ള ചുരുക്കം ചില രാജ്യങ്ങളാണ് അപ്പോഴും ചേരി ചേരാ നയം ഉയര്‍ത്തിപ്പിച്ചത്. യുഎസ്എസ്ആറിന്‍റെ തകര്‍ച്ചയോടെ നാറ്റോയ സൈനിക സഖ്യത്തിന്‍റെ പ്രസക്തി നഷ്ടപ്പെട്ടെങ്കിലും യുഎസ് നാറ്റോയെ പിരിച്ച് വിടാന്‍ തയ്യാറായിരുന്നില്ല.

ഇതിനിടെയാണ് യുക്രൈന്‍ അക്രമണത്തിന് റഷ്യ തയ്യാറെടുക്കുന്നതും. അതിനായി റഷ്യ ഉന്നയിച്ച ആരോപണമാകട്ടെ യുക്രൈന്‍ ഭരണകൂടം നവനാസികളുടെ പിടിയിലാണെന്നായിരുന്നു. എന്നാല്‍, നേരിട്ട് യുദ്ധത്തിന്‍റെ ഭാഗമായില്ലെങ്കിലും യുക്രൈന് ആയുധവും പണവും നല്‍കി നാറ്റോ സഖ്യ രാഷ്ട്രങ്ങള്‍ നിര്‍ലോഭം സഹായം നല്‍കി.

നാറ്റോയുടെ ഈ കൈയയച്ചുള്ള സൈനിക സഹായം ഒന്ന് കൊണ്ട് മാത്രമാണ് കഴിഞ്ഞ മൂന്ന് മാസമായി, സൈനിക ശക്തിയില്‍ 22 -ാം സ്ഥാനത്തുള്ള യുക്രൈന് സൈനിക ശക്തിയില്‍ രണ്ടാം സ്ഥാനത്തുള്ള റഷ്യയെ കൃത്യമായി പ്രതിരോധിച്ച് നിര്‍ത്താന്‍ സാധിച്ചത്.

യാതൊരു പ്രകോപനവും ഇല്ലാതെയുള്ള റഷ്യയുടെ യുക്രൈന്‍ അധിനിവേശമാണ് ഇപ്പോള്‍ റഷ്യയുടെ അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇന്ന് സ്വീഡന്‍റെയും ഫിന്‍ലാന്‍റിന്‍റെയും തീരുമാനത്തിന്‍റെ അടിസ്ഥാനവും റഷ്യ തങ്ങളെയും അക്രമിക്കുമോയെന്ന ഭയമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here