പുസ്തകവായനയിലൂടെ ജയിലിനുപുറത്തെ വിശാലലോകത്തേക്ക് ധൈര്യപൂർവം ഇറങ്ങിച്ചെല്ലാൻ തടവുകാരെ പ്രാപ്തരാക്കുകയാണ് ബൊളീവിയൻ സർക്കാർ. ലാ പാസ് പട്ടണത്തിലെ തിങ്ങിനിറഞ്ഞ ജയിലുകളിൽ സർക്കാരിന്റെ വായനാപദ്ധതിയായ ബുക്സ് ബിഹൈന്റ് ബാർസ് തരംഗമാവുകയാണ്. ഒച്ചിഴയും വേഗത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തിന്റെ നിയമ സംവിധാനത്തിന്റെ ബലിയാടുകളാണ് മിക്ക ജയിലുകളിലും കഴിയുന്ന വിചാരണ തടവുകാർ. ചെയ്ത കുറ്റം വലുതോ ചെറുതോ ആയാലും ഒരിക്കൽ പിടിക്കപ്പെട്ട് തടവിലെത്തിയാൽ പിന്നെ പുറംലോകം കാണാൻ കലണ്ടർ പലവട്ടം മറിയണം. ജയിലിലെത്തുന്നവരിൽ ഏറിയ പങ്കും എഴുത്തോ വായനയോ വശമില്ലാത്തവരാണ്. വിരസമായ ജയിൽവാസക്കാലത്തെ ദൈന്യാവസ്ഥ അവസാനിപ്പിക്കാനാണ് സർക്കാർ പുസ്തകവായന പ്രോത്സാസാഹിപ്പിക്കുന്നത്. പലരും വായിക്കാൻ പഠിക്കുന്നത് തന്നെ ഇങ്ങനെയാണ്. രാജ്യത്തെ 47 ജയിലുകളിൽ വായനാ പദ്ധതി തുടങ്ങിക്കഴിഞ്ഞു.
ബുക്സ് ബിഹൈന്റ് ബാർസ് എന്ന പദ്ധതിയുടെ ഉദ്ദേശം വിശാലമാണ്. ദിവസേന അല്ലെങ്കിൽ ആഴ്ചയിൽ തവണകളായി ജയിലിന് പുറത്തേക്ക് തടവുകാർക്ക് ഇറങ്ങാനാവും. പുസ്തകങ്ങൾ തിരഞ്ഞെടുക്കാനും ശാന്തമായ അന്തരീക്ഷത്തിലിരുന്ന് വായിക്കാനും പറ്റും. ഇത് പലരിലും സ്വാതന്ത്ര്യബോധം ഉണ്ടാക്കുന്നുണ്ട് എന്നാണ് പദ്ധതിയുടെ ഓംബുഡ്സ്മാനായി നിയമിക്കപ്പെട്ട നാദിയ ക്രൂസ് പറയുന്നത്. തടവ് ജീവിതത്തിൽ നിന്ന് കഴിയുന്നതും വേഗം മോചിതരാകാൻ ശ്രമിക്കാൻ വായന നൽകുന്ന അറിവ് അവരെ സഹായിക്കുന്നുണ്ട് എന്നും നാദിയ പറയുന്നു. ജയിലിൽ നിത്യവും ചെയ്യുന്ന ജോലികൾക്ക് 8 ബൊളിവിയാനോ അഥവാ ഒന്നേകാൽ ഡോളറാണ് തടവുകാർക്ക് ലഭിക്കുക. നിത്യനിതാനത്തിന് പോലും തികയാത്ത ആ തുക കൊണ്ടാണ് കോടതി ചെലവുകൾപോലും അവർ നടത്തേണ്ടത്. അഴികൾക്ക് പുറത്തെ വലിയ ലോകം കാണാൻ തടവുകാരെ പ്രേരിപ്പിക്കാനായുള്ള ബുക്സ് ബിഹൈന്റ് ബാർസ് ഒരനുഗ്രഹമായാണ് ജയിൽപ്പുള്ളികളും കരുതുന്നത്.