പാരീസ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി. മാക്രോൺ വീണ്ടും അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ഉഭയകക്ഷി ചർച്ചകൾ ഇരുവരും നടത്തി. പ്രതിരോധം, ബഹിരാകാശം, ആണവ സഹകരണം, പ്രാദേശികവും ആഗോളപരവുമായ പ്രശ്‌നങ്ങൾ എന്നിവയും ഇരുവരുടെയും ചർച്ചകളുടെ ഭാഗമായി. ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ പാരീസിലെ എലിസി പാലസിലാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള കൂടിക്കാഴ്ചയിൽ താൻ വളരെയധികം സന്തോഷവാനാണെന്നും വളരെ നീണ്ട ഉഭയകക്ഷി ചർച്ചകളും ആഗോള പ്രശ്‌നങ്ങളും തമ്മിൽ സംസാരിച്ചതായും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. മാക്രോണിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായും മോദി പറഞ്ഞു. ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലായിരുന്നു മോദി ഇക്കാര്യം ട്വീറ്റ് ചെയ്തത്.
പ്രതിരോധം, ആണവ സഹകരണം, ജനങ്ങളുമായുള്ള ബന്ധം എന്നിവ ഉൾപ്പെടെ എല്ലാ പ്രധാന ഉഭയകക്ഷി മേഖലകളെക്കുറിച്ചും ഇരു നേതാക്കളും വിപുലമായ ചർച്ചകൾ നടത്തിയെന്നും യൂറോപ്പിലെയും ഇന്തോ-പസഫിക്കിലെയും നിലവിലെ സംഭവവികാസങ്ങൾ ഉൾപ്പെടെ പ്രാദേശിക, ആഗോള വിഷയങ്ങളും അവർ ചർച്ച ചെയ്തതായും വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര അറിയിച്ചു. 2019 ഓഗസ്റ്റിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആദ്യ ഫ്രാൻസ് സന്ദർശനമാണിതെന്നും അദ്ദേഹം പറഞ്ഞു.