കോവിഡ് വ്യാപനം; സർക്കാർ ദൈവമോ മായാജാലക്കാരനോ അല്ല,ജനങ്ങൾ സഹകരിക്കണമെന്ന് മമത ബാനർജി

0
99

കൊൽക്കത്ത: രാജ്യത്ത് കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ സർക്കാരിനോട് സഹകരിക്കണമെന്നാവശ്യപ്പെട്ട് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. ‘സർക്കാർ‌ ദൈവമല്ല. മായാജാലക്കാരനുമല്ല. എന്നാൽ സൗജന്യ റേഷൻ നൽകുകയും സ്കോളർഷിപ്പിനും വിവാഹത്തിനും പെൻഷനും പണം നൽകുന്ന ചെയ്യുന്ന സർക്കാരാണിത്. ഇതിൽ കൂടുതൽ എന്ത് ചെയ്യാൻ സാധിക്കും. സർക്കാരിനാവശ്യം ജനങ്ങളുടെ സഹകരണമാണ് മമത ബാനർജി പറഞ്ഞു.’ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് മമതയുടെ ഈ പ്രതികരണം.

ജനങ്ങളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും രാഷ്ട്രീയ പ്രവർത്തകരിൽ നിന്നും മമത ബാനർജി സഹകരണം ആവശ്യപ്പെട്ടു. ഒപ്പം കേന്ദ്രസർക്കാരിനെ വിമർശിക്കുകയും ചെയ്തു. ‘കേന്ദ്ര സർക്കാരിൽ നിന്ന് പതിനായിരം വെന്റിലേറ്റർ ലഭിക്കുമെന്ന് ‍ഞങ്ങൾ കരുതി. അതുപോലെ ഓക്സിജൻ സിലിണ്ടറുകളും പ്രതീക്ഷിച്ചു. സൗജന്യമരുന്നുകളും പിപിഇ കിറ്റുകളും പ്രതീക്ഷിച്ചിരുന്നു. എന്നാൽ എന്താണ് കിട്ടിയത്. ഒന്നും കിട്ടിയിട്ടില്ല. ശൂന്യമായ കൈകളുമായിട്ടാണ് ഞങ്ങൾ‌ ജോലി ചെയ്യുന്നത്.’ മമത ബാനർജി കുറ്റപ്പെടുത്തി.

ജനങ്ങൾ ‘കൈയടിക്കുകയും ചെണ്ട കൊട്ടുകയും വിസിലടിക്കുകയും ചെയ്യുന്നു. അത് മാത്രം മതിയോ? വളരെ ഖേദത്തോട് കൂടിയാണ് ഞാനിത് പറയുന്നത്. കൂടുതൽ കാലം ഇങ്ങനെ മുന്നോട്ട് പോകാൻ എങ്ങനെ സാധിക്കും? എല്ലാ സർക്കാരിനും പരിമിതികളുണ്ട്. അതിനാൽ കൊവിഡിനോട് പൊരുതാൻ ജനങ്ങളുടെ സഹകരണം അത്യാവശ്യമാണ്.’ മമത കൂട്ടിച്ചേർത്തു. അടുത്ത ദിവസം മുതൽ അമ്പത് ശതമാനം സർക്കാർ ജീവനക്കാർ മാത്രം ഓഫീസുകളിലെത്തിയാൽ മതിയെന്നും മമത പറഞ്ഞു. ജൂലൈ 31 വരെ പശ്ചിമബം​ഗാളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here