തൃശൂര്‍• തൃശൂർ പൂരത്തിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ വെടിക്കെട്ടിന്റെ കരാറുകാരിയായി ഒരു വനിതയെ കണ്ടെത്താനാകില്ല. ഇക്കുറി ആ ചരിത്രമൊന്നു തിരുത്തിക്കുറിക്കുകയാണ്. തിരുവമ്പാടിയുടെ വെടിക്കെട്ടിന്റെ ലൈസന്‍സ് ഷീന സുരേഷിനാണ്.
ചരിത്രത്തിലാദ്യമായി വനിതയെ വെടിക്കെട്ട് ചുമതല ഏല്‍പിച്ചതോടെ തിരുവമ്പാടി ദേവസ്വത്തിന് അഭിനന്ദന പ്രവാഹമാണ്. സ്ത്രീകള്‍ കടന്നുവരാന്‍ മടിക്കുന്ന മേഖലയില്‍ ആദ്യമായി വനിതയെ കരാര്‍ ഏല്‍പിച്ചതാണ് തിരുവമ്പാടിയെ വേറിട്ടതാക്കുന്നത്. കുഴിമിന്നലും ഓലപ്പടക്കവും അമിട്ടും മാനത്തു വിരിയിക്കുന്ന വിസ്മയവും പ്രകമ്പനവുമാണ് പൂരം വെടിക്കെട്ടിന്റെ സവിശേഷത.
തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരി ഷീനയെ കാണാന്‍ കുണ്ടന്നൂര്‍ ഗ്രാമത്തിലെത്തുമ്പോള്‍ വെടിമരുന്നിന്റെ ഗുണം പരീക്ഷിക്കുകയാണ്. പെട്ടെന്ന് കത്തുന്നുണ്ടോ? എന്തെങ്കിലും മിനുക്കുപണികള്‍ വേണോ? ഇങ്ങനെയുള്ള സംശയങ്ങള്‍ നീക്കുകയാണ് ലക്ഷ്യം. പന്തലങ്ങാട്ട് കുടുംബമാണ് തിരുവമ്പാടിയുടെ വെടിക്കെട്ട് പണി കാലങ്ങളായി കരാര്‍ എടുക്കുന്നത്. ഇക്കുറി ആരുടെ പേരില്‍ ലൈസന്‍സ് എടുക്കുമെന്ന് ചിന്തിച്ചപ്പോഴാണ് ഷീനയുടെ പേരിലെടുക്കാന്‍ വഴി തെളിഞ്ഞത്. വെടിക്കെട്ട് പണിക്കാരുടെ കുടംബത്തിലേയ്ക്ക് വിവാഹത്തിനു ശേഷം വരുമ്പോള്‍ പടക്കംകെട്ടാന്‍ പോലും ഷീനയ്ക്ക് അറിയില്ലായിരുന്നു. പിന്നെ, എല്ലാം പഠിച്ചു.