കൊച്ചി കപ്പൽ ശാലയ്ക്ക് അന്‍പതിന്റെ ചെറുപ്പം. നാവികസേനയ്ക്കായി നിര്‍മിച്ച വിമാനവാഹിനിക്കപ്പല്‍ വിക്രാന്ത് അടക്കം നൂറിലേറെ കപ്പലുകളാണ് കൊച്ചി കപ്പല്‍ശാലയില്‍നിന്ന് ഇതിനോടകം നീരണിഞ്ഞത്. സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാകും.
ഒരുപാടു പ്രതിസന്ധികളുടെയും വെല്ലുവിളികളുടെയും കടല്‍ദൂരം പിന്നിട്ടാണ് കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായ കൊച്ചി കപ്പല്‍നിര്‍മാണശാല അൻപതാം വർഷം കൊണ്ടാടാന്‍ ഒരുങ്ങുന്നത്.
1972 ഏപ്രില്‍ 29. സമയം ഉച്ചകഴിഞ്ഞ് 3.30. കപ്പൽ നിർമാണ രംഗത്ത് ആധുനിക ഇന്ത്യയുടെ കുതിപ്പിനു കേരളത്തിൽ ശിലയിട്ടത് അന്നാണ്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ശിലയിട്ട ഷിപ് യാഡിൽ നാലു വര്‍ഷങ്ങള്‍ക്കിപ്പുറം 1976 ഫെബ്രുവരി 11ന് ആദ്യ കപ്പല്‍ നിര്‍മാണം ആരംഭിച്ചു.
1969 ലാണ് ഷിപ് യാഡ് കൊച്ചിയിൽ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. രാജ്യത്തെ വിവിധ സ്ഥലങ്ങൾ പരിശോധിച്ച വിദഗ്ധ സംഘം തിരഞ്ഞെടുത്തത് കൊച്ചിയെ.
നാവികസേനാ താവളവും തുറമുഖവും വാണിജ്യ കേന്ദ്രങ്ങളും തന്ത്രപ്രധാന കേന്ദ്രമാക്കി ഉയർത്തിയ കൊച്ചിയിൽ കപ്പൽ നിർമാണശാല കൂടി വരുന്നതു വലിയ കുതിപ്പു നൽകുമെന്ന അന്നത്തെ പ്രവചനങ്ങൾ പിൽക്കാലത്തു സത്യമായി.