ഡൽഹി; ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കിടെ ഡൽഹിയിലെ ജഹാംഗീർപുരിയിൽ നടന്ന ഏറ്റുമുട്ടലിലെ പ്രതികളിൽ അഞ്ച് പേർക്കെതിരെ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) അനുസരിച്ച് കേസെടുത്തു. ഇത് പ്രകാരം ഒരു കുറ്റവും കൂടാതെ തന്നെ പ്രതികളെ ഒരു വർഷം വരെ തടങ്കലിൽ വെക്കാവുന്നതാണ്. അൻസാർ എന്നയാളാണ് കേസിൽ മുഖ്യപ്രതി. സലിം, സോനു, ദിൽഷാദ്, അഹിർ എന്നിവരാണ് എൻഎസ്എ പ്രകാരം കുറ്റം ചുമത്തപ്പെട്ട മറ്റ് പ്രതികൾ.
ജഹാംഗീർപുരിൽ നടന്ന കലാപത്തിൽ പ്രതികൾക്കെതിരെ കർശന നടപടി വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹി പോലീസ് കമ്മീഷണർ രാകേഷ് അസ്താനയോട് ആവശ്യപ്പെട്ടിരുന്നു. ഏറ്റുമുട്ടലിൽ പോലീസുകാർക്കുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ഉൾപ്പെടെ 24 പേരാണ് ഇതുവരെ അറസ്റ്റിലായത്. അന്വേഷണത്തിൽ വീഴ്ച സംഭവിക്കരുതെന്ന കർശന നിർ ദേശം കേന്ദ്ര ആഭ്യന്തര മന്ത്രി നൽകിയതായി ഒരു മുതിർന്ന ഉദ്യോ ഗസ്തൻ പറഞ്ഞു. നേരത്തെ പൗരത്വ നിയമ വിരുദ്ധ പ്രതിഷേധത്തിനിടെ ഉണ്ടായ കലാപത്തെക്കുറിച്ചുള്ള അന്വേഷണത്തിലെ പാളിച്ചകളുടെ പേരിൽ ഡൽഹി പോലീസിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.
അനുമതിയില്ലാതെ നടത്തിയ ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കിടെയാണ് ജഹാംഗീർപുരിയിൽ ശനിയാഴ്ച സംഘർഷമുണ്ടായത്. ഘോഷയാത്ര സംഘം മുസ്ലിം പള്ളിക്ക് സമീപം എത്തിയപ്പോൾ മുദ്രാവാക്യങ്ങളുടെ ശബ്ദം ഉയർന്നതും പള്ളിയിലെ ഉച്ചത്തിലുള്ള പ്രാർത്ഥനക്ക് തടസുമുണ്ടാകുകയും ചെയ്തു ഇതിൽ തുടങ്ങിയ വാക്ക് തർക്കമാണ് പിന്നീട് അക്രമമായി മാറിയത്. സംഘർഷത്തിൽ ഇരു കൂട്ടരും പരസ്പരം ഏറ്റുമുട്ടി. ഇവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 188 (പൊതുപ്രവർത്തകൻ യഥാവിധി പുറപ്പെടുവിച്ച ഉത്തരവിനോടുള്ള അനുസരണക്കേട്) പ്രകാരമാണ് പോലീസ് ആദ്യം കേസെടുത്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു.
അതേ സമയം എല്ലാ പ്രതികൾക്കും വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്ന വ്യക്തികൾക്കെതിരെ അവരുടെ മതം, സമുദായം എന്നിവ പരിഗണിക്കാതെ നടപടിയെടുക്കുമെന്നും ഡൽഹി പോലീസ് കമ്മീഷണർ രാകേഷ് അസ്താന പറഞ്ഞു. ഇതുവരെ അറസ്റ്റിലായവരിൽ നിന്ന് മൂന്ന് കൈ തോക്കുകളും അഞ്ച് വാളുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇരു കൂട്ടരും കൈയ്യിൽ ആയുധം കരുതിയിരുന്നു എന്നും പോലീസ് പറയുന്നു. അറസ്റ്റിലായവരിൽ എട്ട് പേർ ഹിന്ദുക്കളാണെന്നും ബാക്കിയുള്ളവർ മുസ്ലീങ്ങളാണെന്നും മുതിർന്ന പോലീസ് ഓഫീസർ ഡിപെന്ദർ പഥക് മാധ്യമങ്ങളോട് പറഞ്ഞു.