ന്യൂഡല്‍ഹി : ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍ക്കൊല കേസിന്റെ ഇന്ത്യയിലുള്ള എല്ലാ ക്രിമിനല്‍ നടപടികളും സുപ്രീം കോടതി അവസാനിപ്പിച്ചു. കൊല്ലപ്പെട്ട വ്യക്തികൾക്കും, പരിക്കേറ്റവർക്കും നല്‍കുന്നതിന് ഇറ്റലി നല്‍കിയ പത്ത് കോടി രൂപ കേരള ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. കേരള ഹൈക്കോടതി ജഡ്ജി ഇത് ഇരകളുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തുകയില്‍ രണ്ട് കോടി രൂപ വീതം കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും ബോട്ട് ഉടമക്കും നല്‍കണം. ബാക്കി നാല് കോടി രൂപ പരുക്കേറ്റവര്‍ക്കും, നല്‍കണമെന്നും കോടതി ഉത്തരവിലുണ്ട്.
അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ മധ്യസ്ഥ പ്രകാരം പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഇറ്റലി സമ്മതിച്ചതോടെയാണ് കേസ് അവസാനിപ്പിക്കാന്‍ കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്. ഈ തുക കോടതിയില്‍ കെട്ടിവെച്ചതിന് ശേഷമാണ്, കേസ് അവസാനിപ്പക്കാന്‍ കോടതി തയ്യാറായത്. മാത്രമല്ല നാവികര്‍ക്കെതിരായ ക്രമിനല്‍ കേസുകള്‍ ഇപ്പോള്‍ ഇറ്റലിയില്‍ നടക്കുന്നുണ്ട്. ഇത് കേന്ദ്രം ഉറപ്പുവരുത്തണമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
212 ഫെബ്രുവരി 15നാണ് കേസിനാസ്പദമായ സംഭവം. കൊല്ലം നീണ്ടകരയില്‍ നിന്നും മത്സ്യബന്ധനത്തിനായി സെന്റ് ആന്റണീസ് എന്ന മത്സ്യ ബന്ധന ബോട്ടിന് നേരെ കടല്‍ക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ച് ഇറ്റാലിയന്‍കപ്പലിലുള്ളവര്‍ വെടിവെക്കുകയായിരുന്നു. മത്സ്യ തൊഴിലാളികളായ കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ വാലന്റൈന്‍, കന്യാകുാരി സ്വദേശി ഇരയിമ്മാന്‍തുറ കോവില്‍ വിളാകത്ത് അജീഷ് പിങ്കു, എന്നിവരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.