23 കാരനായ നിധിൻ കണ്ണൂർ മുതൽ കാശ്മീർ വരെ പഴയ സൈക്കിളിൽ യാത്ര ചെയ്തത് 5647 കിലോമീറ്റർ. യാത്രയക്കുള്ള പണം കണ്ടെത്തിയത് സഞ്ചരിച്ച നാടുകളിലെല്ലാം ചായ വിറ്റ്.
തൃശ്ശൂര്‍ : കൈ നിറയെ പണമുണ്ടെങ്കിൽ മാത്രമേ ജീവിക്കാൻ സാധിക്കൂ എന്ന് ചിന്തിക്കുന്നവർക്ക്, വെറും 170 രൂപയുമായി ഇന്ത്യ ചുറ്റിക്കാണാനിറങ്ങിയ നിധിൻ ഒരു മാതൃകയായിരിക്കുകയാണ്. നമുക്ക് മനസ്സിൽ അതിയായ ആഗ്രഹം ഉണ്ടെങ്കിൽ ആത്മധൈര്യം കൊണ്ട് എന്തും നേടിയെടുക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ ഇന്ത്യ ചുറ്റിക്കാണണമെന്ന വലിയ സ്വപ്നം മുന്നിൽ കണ്ടപ്പോൾ കൈയില്‍ കാശില്ല എന്നത് നിധിന്‍ കാര്യമാക്കിയതുമില്ല. വീട്ടിലെ പഴയ സൈക്കിളുമെടുത്ത് യാത്രയായി. കണ്ണൂര്‍ മുതല്‍ കാശ്മീര്‍ വരെ 5,647 കിലോമീറ്റര്‍ സഞ്ചരിച്ച് തിരികെ എത്തി.
നിധിന്‍ എന്ന 23 കാരൻ യാത്രയിൽ നാട്ടുകാർക്ക് ചായ വിറ്റായിരുന്നു വഴിച്ചെലവിനുള്ള പണം കണ്ടെത്തിയത്. ഈ മാതൃകാ യുവാവ് 120 ദിവസത്തെ യാത്ര കഴിഞ്ഞ് ഇപ്പോള്‍ തൃശ്ശൂര്‍, കല്ലൂര്‍ കൊല്ലക്കുന്നിലെ മാളിയേക്കല്‍ വീട്ടില്‍ ക്വാറന്റീനിലാണ് . ലോക്ഡൗണ്‍ വന്നതോടെയാണ് നിധിന്‍ തന്റെ മനസ്സിലെ ആഗ്രഹം പോലെ യാത്ര പോകാന്‍ തീരുമാനിച്ചത്. പണം ഇല്ലാത്തത് കാര്യമാക്കിയതേ ഇല്ല. ആകെ അറിയാവുന്ന ജോലി ചായ വില്‍പന ആയിരുന്നു. തന്റെ ലക്ഷ്യത്തിലെത്താൻ ഈ തൊഴില്‍ മതിയെന്ന് നിധിന്‍ തിരച്ചറിഞ്ഞു യാത്ര തിരിച്ചു .
നിധിൻ പ്ലസ്ടു കംപ്യൂട്ടര്‍ സയന്‍സ് പാസ്സായതിനുശേഷം ഒല്ലൂരിലെ ഒരു ഹോട്ടലില്‍ ചായയടിക്കുന്ന ജോലി ചെയ്തിരുന്നു. അതിനിടെയാണ് ആദ്യത്തെ ലോക്ഡൗണ്‍ വന്നത്. അതോടെ ജോലിപോയി. വേറെ ജോലിക്ക് ശ്രമിച്ചെങ്കിലും കിട്ടിയില്ല. സിനിമ എന്ന സ്വപ്നത്തിനായി വാങ്ങിയ ക്യാമറ ഉപജീവനത്തിനായി വില്‍ക്കേണ്ട സ്ഥിതിയെത്തി. അപ്പോഴാണ് വീട്ടില്‍ അനിയന്‍ ഉപേക്ഷിച്ച സൈക്കിള്‍ കണ്ണില്‍പ്പെട്ടത്. ക്യാമറ വിറ്റ് 10,000 രൂപ കിട്ടി. കുറച്ച് പണം കൊണ്ട് സൈക്കിള്‍ നന്നാക്കി. ബാക്കിയുള്ള തുക കൊണ്ട് കെറ്റിലും, സ്റ്റൗവും, കലവും, വായുക്കിടക്കയും, യാത്രാക്കൂടാരവും വാങ്ങി. ദേശീയ ദേശാടനമെന്ന സ്വപ്നം സൈക്കിളില്‍ പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം.
ചായ വിറ്റ് ഉപജീവനം നടത്താമെന്ന ആത്മധൈര്യത്തിലാണ് കെറ്റിലും സ്റ്റൗവും വാങ്ങിയത്. യാത്ര തുടങ്ങുമ്ബോള്‍ ആകെ കൈയിലുണ്ടായിരുന്നത് 170 രൂപ. ഈ പണം ഉപയോഗിച്ച് ഓരോ നാട്ടിലും ചായവിറ്റ് കാശുണ്ടാക്കിയാണ് നിധിന്‍ യാത്ര തുടര്‍ന്നത്. ജനുവരി ഒന്നിന് അമ്മൂമ്മ ഭവാനിയോട് യാത്ര പറഞ്ഞിറങ്ങി. കോഴിക്കോട്, കണ്ണൂര്‍, കര്‍ണാടക, ഗോവ വഴി 17 സംസ്ഥാനങ്ങളിലൂടെ സൈക്കിളില്‍ യാത്ര ചെയ്തു. ഗിയറില്ലാത്ത സൈക്കിളായതിനാല്‍ യാത്ര ശ്രമകരമായിരുന്നു. രാത്രി തങ്ങുന്നത് പെട്രോള്‍ പമ്പുകളിലും, ഗുരുദ്വാരകളിലും, അമ്പലങ്ങളിലും. തങ്ങുന്നയിടത്ത് സ്റ്റൗ കത്തിച്ച് ചായയുണ്ടാക്കി കെറ്റിലില്‍ നിറച്ച് വിറ്റു. 50 ചായ വിറ്റപ്പോള്‍ 300 രൂപവരെ ലാഭം കിട്ടി.
മഞ്ഞുവീഴ്ച കാരണം കശ്മീരിലെത്താന്‍ വഴി മാറിപ്പോകേണ്ടി വന്നു. മടക്കവും സൈക്കിളിലാണ് നടത്താനിരുന്നത്. എന്നാല്‍, ഉത്തര്‍പ്രദേശിലെത്തിയപ്പോഴേക്കും കോവിഡ് രണ്ടാംതരംഗം രൂക്ഷമായി. അവിടെനിന്ന് കിട്ടിയ ലോറിയിൽ മടക്കയാത്ര ആരംഭിച്ചു. ഓരോ സ്ഥലത്തും ചായ വില്‍പ്പനയിലൂടെ കിട്ടിയതില്‍ ഒരു പത്ത് രൂപ നോട്ടുവീതം ചെലവാക്കാതെ വെച്ചു. അങ്ങനെ യാത്രകഴിഞ്ഞ് തിരിച്ചെത്തിയ നിധിന്റെ കൈയില്‍ ആയിരത്തിലേറെ രൂപ ഇനിയും ബാക്കിയുണ്ട് .