24 മണിക്കൂറും ഓക്‌സിജന്‍ ലഭ്യമാക്കാന്‍ “ഓക്‌സിജന്‍‍ പാര്‍ലര്‍” കേരളത്തിൽ ആരംഭിച്ചു

0
115

കൊവിഡ് ബാധിതര്‍ക്കായി സംസ്ഥാനത്ത് ഓക്‌സിജന്‍‍ പാര്‍ലറുകൾ തുറന്നു.

കോട്ടയം: കൊവിഡ് ബാധിച്ച് വീടുകളില്‍ കഴിയുന്ന രോഗികള്‍ക്ക് രക്തത്തിലെ ഓക്‌സിജന്‍ നില പരിശോധിക്കുന്നതിനും,  ആവശ്യമെങ്കില്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനും ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ഓക്‌സിജന്‍ പാര്‍ലറുകള്‍ തുറക്കുന്നു. മണര്‍കാട് സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിലെ സിഎഫ്‌എല്‍ടിസിയില്‍ ആദ്യ പാര്‍ലര്‍ പ്രവര്‍ത്തനമാരംഭിച്ചു.

വീട്ടില്‍ കഴിയുന്ന കൊവിഡ് ബാധിതര്‍ പ്രോട്ടോക്കോള്‍ പാലിച്ച്‌ പാര്‍ലറില്‍ എത്തിയാല്‍ പരിശാധന നടത്താനും ആവശ്യമെങ്കില്‍ ഓക്ജിജന്‍ സ്വീകരിക്കാനും കഴിയും. 24 മണിക്കൂറും ഓക്‌സിജന്‍ ലഭ്യമാക്കാന്‍ കഴിയുന്ന കോണ്‍സെന്‍ട്രേറ്റര്‍ മെഷീന്‍ ആണ് ഇതിനായി ഉപയോഗിക്കുന്നത്. ഒരു മിനിറ്റില്‍ അഞ്ചു ലിറ്റര്‍ ഓക്‌സിജന്‍(93 ശതമാനം) ലഭ്യമാക്കാന്‍ കഴിയും.

അന്തരീക്ഷത്തിലെ ഓക്‌സിജന്‍ ആണ് യന്ത്രത്തില്‍ ശേഖരിക്കുന്നത്. അതുകൊണ്ടുതന്നെ സ്റ്റോക്ക് തീരുന്ന സാഹചര്യമില്ല. സജ്ജീകരിക്കുന്നതിന് 50000 രൂപയോളം വരെ ചെലവുവരും. കൊവിഡ് രോഗി പാര്‍ലറില്‍ എത്തി രണ്ടു മിനിറ്റ് വിശ്രമിച്ച ശേഷം ആദ്യം പള്‍സ് ഓക്‌സി മീറ്റര്‍ ഉപയോഗിച്ച്‌ രക്തത്തിലെ ഓക്‌സിജന്‍ നില പരിശോധിക്കും. ഇത് 94 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ ഓക്‌സിജന്‍ പാര്‍ലര്‍ ഉപയോഗിക്കേണ്ടതില്ല. എന്നാല്‍ ഓക്‌സിജന്‍ നില 94 ശതമാനത്തില്‍ കുറവാണെങ്കില്‍ കിയോസ്‌കിനുള്ളിലുള്ള ഓക്‌സിജന്‍ മാസ്‌ക് സാനിറ്റൈസ് ചെയ്തശേഷം മൂക്കും വായയും മൂടുന്ന രീതിയില്‍ ധരിച്ച്‌ മെഷീന്‍ ഓണ്‍ ചെയ്താല്‍ മെഷീനില്‍ നിന്ന് ഓക്‌സിജന്‍ ലഭിച്ചു തുടങ്ങും.

പത്ത് മിനിറ്റ് ഉപയോഗിച്ചശേഷം വീണ്ടും ഓക്‌സിജന്‍ നില അളക്കുമ്ബോള്‍ ഓക്‌സിജന്‍ 94 ശതമാനത്തില്‍ മുകളിലായാല്‍ രോഗിക്ക് വീട്ടിലേക്ക് മടങ്ങാം. അല്ലെങ്കില്‍ വീണ്ടും ഒന്നോ രണ്ടോ തവണ കൂടി മെഷീന്‍ ഉപയോഗിക്കാം. സംസ്ഥാനത്ത് ആദ്യമായാണ് വീടുകളില്‍ കഴിയുന്ന രോഗികള്‍ക്കായി ഇത്തരമൊരു സംവിധാനം സജ്ജീകരിക്കുന്നത്.

ജില്ലാ കളക്ടര്‍ എം. അഞ്ജന ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ്പ, സിഎഫ്‌എല്‍ടിസി നോഡല്‍ ഓഫീസര്‍ ഡോ. ഭാഗ്യശ്രീ, ജില്ലാ മാസ് മീഡിയ ഓഫിസര്‍ ഡോമി ജോണ്‍ എന്നിവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here