യാക്കോബായ സഭ പള്ളി തര്‍ക്ക വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നലെ ആലുവ പാലസ് ഗസ്റ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ അരമണിക്കൂറോളം നീണ്ട ചർച്ചയിൽ, മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ്, മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത, തമ്ബു ജോര്‍ജ് തുകലന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ട് പരിഹാരമുണ്ടാക്കാന്‍ ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി സഭാ നേതൃത്വം പറഞ്ഞു.
മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടലിന് തുടര്‍ച്ചയായി യാക്കോബായ സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. പിഎസ് ശ്രീധരന്‍പിള്ള യാക്കോബായ സഭയ്ക്ക് പുറമേ ഓര്‍ത്തഡോക്സ് വിഭാഗവുമായും ചര്‍ച്ച നടത്തുന്നുണ്ട്. ഗവര്‍ണര്‍ക്ക് രാഷ്ട്രീയമില്ലെന്നും ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഓര്‍ത്തഡോക്സ് സഭയുമായി യോജിച്ച് പോകാന്‍ കഴിയില്ലെന്ന് ഗവര്‍ണറെ അറിയിച്ചതായി യാക്കോബായ സഭാ വക്താവ് വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ നിയമപരമായ പ്രശ്നങ്ങള്‍ ബോധ്യപ്പെടുത്തി. തര്‍ക്കം പരിഹരിക്കുന്നതിന് ഇരുവിഭാഗവുമായും മിസോറം ഗവര്‍ണര്‍ സംസാരിക്കുന്നുണ്ടെന്നും യാക്കോബായ സഭാ നേതൃത്വം അറിയിച്ചു.