ഇന്ന് മഹാത്മാ ഗാന്ധിയുടെ 72ാം രക്തസാക്ഷി ദിനം
1948 ജനുവരി 30ന്, ഡല്‍ഹിയിലെ ബിര്‍ല ഹൗസില്‍ ഒരു സായാഹ്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിനിടയില്‍ ഹിന്ദുത്വ തീവ്രവാദിയായ നാഥുറാം വിനായക് ഗോഡ്‌സെ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ വെടി വച്ച് കൊന്നു.
പതിവായി വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പ്രാര്‍ത്ഥനായോഗം, വല്ലഭായി പട്ടേലുമായുള്ള അഭിമുഖ സംഭാഷണത്താല്‍ അന്ന് വൈകുകയായിരുന്നു. 5 മണി കഴിഞ്ഞ് 10 മിനിറ്റ് ആയപ്പോഴാണ് അദ്ദേഹത്തിന്റെ അനുയായികളായ മനുവും ആഭയും സമയത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തിയത്. ഉടനെ തന്നെ പ്രാര്‍ത്ഥനയ്ക്കായി ഗാന്ധിജി പുറപ്പെട്ടു. ജനങ്ങള്‍ കാത്തിരുന്ന മൈതാനത്തിന് നടുവിലൂടെ നടന്ന് വേദിയിലേക്ക് പോകുവാന്‍ ഗാന്ധിജി തീരുമാനിച്ചു. ഈ സമയം ജനങ്ങള്‍ക്കിടയില്‍ നിന്നിരുന്ന ഗോഡ്‌സെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ബെറെറ്റ പിസ്റ്റള്‍ ഇരുകൈയ്യുകള്‍ക്കുള്ളിലാക്കി ഗാന്ധിജിയെ വന്ദിച്ചുകൊണ്ട് കുനിഞ്ഞു. ഗാന്ധിജിയുടെ പാദം ചുംബിക്കാന്‍ തുടങ്ങുകയാണെന്ന് വിചാരിച്ച് മനു ഗോഡ്‌സെയെ വിലക്കി. എന്നാല്‍, ഇടതു കൈകൊണ്ട് മനുവിനെ ശക്തിയായി തള്ളിമാറ്റി വലതുകൈയ്യിലിരുന്ന പിസ്റ്റള്‍ കൊണ്ട് ഗോഡ്‌സെയെ മൂന്ന് തവണ വെടിയുതര്‍ത്തു. ഗാന്ധിജിയുടെ നെഞ്ചില്‍ മൂന്ന് വെടിയുണ്ടകളും തുളച്ചുകയറി.
മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് എംകെ ഗാന്ധി ഇങ്ങനെ പ്രഖ്യാപിച്ചു: ‘ഒരു ഭ്രാന്തന്റെ വെടിയേറ്റ് എനിക്ക് മരിക്കേണ്ടി വരികയാണെങ്കില്‍ ഞാന്‍ അത് പുഞ്ചിരിയോടെ സ്വീകരിക്കും. എനിക്ക് ഒരു ദേഷ്യവും ഉണ്ടാവില്ല.
ബിര്‍ല ഹൗസിന്റെ ഗേറ്റിന് മുകളില്‍ കയറി നിന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ലോകത്തോട് പ്രഖ്യാപിച്ചു, “നമ്മുടെ ജീവിതങ്ങളില്‍ നിന്നും വെളിച്ചം മാഞ്ഞുപോയി. രാജ്യം മുഴുവന്‍ അന്ധകാരമാണ് “