തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേസിൽ വിശദമായ അന്വേഷണം വേണമെന്ന് എൻഐഎയോട് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പല മന്ത്രിമാരും സ്വപ്‌ന സുരേഷിനെ വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി രാജി വെക്കാൻ വിസമ്മതിക്കുന്നതിന് എന്തിനെന്നും കെ സുരേന്ദ്രൻ ചോദിക്കുന്നു.കോഴിക്കോട് മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യവുമായി ബിജെപി സംഘടിപ്പിച്ച സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണത്തിൽ വിമാനത്താവളത്തിലെ കാർഗോ ഹാൻഡിലിംഗ് വിഭാഗത്തെയും ഉൾപ്പെടുത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. കെഎസ്‌ഐഇയുടെ സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടും 48 മണിക്കൂർ നേരത്തേക്ക് കൊടുക്കാൻ മന്ത്രി ഇപി ജയരാജൻ അനുവദിച്ചില്ല. പിന്നീട് വാർത്തകൾ പുറത്തുവന്ന് പ്രശ്‌നം സങ്കീർണമായതോടെയാണ് സർക്കാർ തെളിവുകൾ പുറത്തുവിടാൻ തയാറായത്.
അതിനിടെ എന്തൊക്കെ മാറിപ്പോയേക്കാമെന്നും കെ സുരേന്ദ്രൻ സംശയം ഉന്നയിച്ചു. മന്ത്രി ഇ പി ജയരാജന്റെ കീഴിലുള്ള കെഎസ്‌ഐഇയുടെ പ്രവർത്തനങ്ങളും അന്വേഷിക്കണം.കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ഒരു മന്ത്രി മാത്രമല്ല പല മന്ത്രിമാരും വിളിച്ചിട്ടുണ്ട്. ഇതുവരെ കണ്ടെത്തിയ ഏറ്റവും വലിയ തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ബന്ധപ്പെട്ടു എന്നുള്ള വ്യക്തമായ വിവരങ്ങളാണ് പുറത്തുവരാൻ പോകുന്നത്. മുഖ്യമന്ത്രി തന്റെ രാജി വൈകിപ്പിക്കുന്നതെന്തിനാണെന്നും സുരേന്ദ്രൻ ചോദിച്ചു.