ന്യൂഡൽഹി: വനാതിർത്തിയിൽ വന്യ ജീവികളുടെ ആക്രമണം ഉണ്ടായാൽ വേണ്ട നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് അധികൃതർക്ക് അധികാരം നൽകി കേന്ദ്രം. ഇത് സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി.
ആക്രമണകാരികളായ വന്യജീവികളെ കൈകാര്യം ചെയ്യുന്നതിൽ ഇനി പഞ്ചായത്തുകൾക്ക് തീരുമാനമെടുക്കാം. നാഷണൽ ബോർഡ് ഓഫ് വൈൽഡ് ലൈഫിന്റെ 60-ാമത് സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച ശുപാർശ നൽകിയത്.
1972 ലെ വന്യ ജീവി സംരക്ഷണ വകുപ്പിലെ സെക്ഷൻ 11 (1)(b) പ്രകാരമാണ് ഉത്തരവ്. വന്യജീവി ആക്രമണത്താൽ വിളകൾ നഷ്ടമാകുന്നവർക്ക് പ്രധാനമന്ത്രി വിള ഇൻഷുറൻസ് വഴി സഹായം ലഭ്യമാക്കണം. നഷ്ടപരിഹാരത്തിന്റെ ഒരു വിഹിതം 4 മണിക്കൂറിനകം നൽകുകയും വേണെന്നാണ് മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്.
വന്യജീവികളുടെ ആക്രമണം ഒഴിവാക്കാൻ പ്രതിരോധ നടപടികൾക്കായി വിവിധ വകുപ്പുകൾ ചേർന്ന് സമിതി രൂപീകരിക്കണം. മുഴുവൻ സമയ കൺട്രോൾ റൂം മുന്നറിയിപ്പ് സംവിധാനം എന്നിവ ഏർപ്പെടുത്തണമെന്നും കേന്ദ്രം പുറത്തിറക്കിയ മാർഗ നിർദ്ദേശത്തിൽ പറയുന്നു.