യുഎഇ കോൺസുലേറ്റ്, മന്ത്രി കെ.ടി.ജലീല്‍ വഴി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തത് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രോട്ടോകോള്‍ ലംഘനമാണെന്ന് ആക്ഷേപം. കോണ്‍സുലേറ്റ് അധികൃതര്‍ റമസാന്‍ സഹായമായി ഭക്ഷ്യകിറ്റ് നല്‍കാന്‍ സന്നദ്ധത ഇങ്ങോട്ടുവിളിച്ച് അറിയിക്കുക ആയിരുന്നുവെന്നാണ് മന്ത്രിയുടെ വിശദീകരണം. എന്നാല്‍ ഇത്തരം ഏത് സഹായം കൈപ്പറ്റുന്നതിനും വിദേശകാര്യ മന്ത്രാലയത്തിന്‍റ മുന്‍കൂര്‍ അനുവാദം വാങ്ങണമെന്നാണ് കീഴ്‌വഴക്കം.
1000 കിറ്റുകൾ കൺസ്യൂമർഫെഡിൽ നിന്ന് വാങ്ങി രണ്ടു പഞ്ചായത്തുകളിൽ വിതരണം ചെയ്തു. ഇതിനുള്ള പണം കോണ്‍സുലേറ്റ് കൺസ്യൂമര്‍ ഫെഡിന് നല്‍കി. കോണ്‍സുലേറ്റ് അധികൃതര്‍ നിര്‍ദേശിച്ച പ്രകാരമാണ് സ്വപ്ന സുരേഷിനെ വിളിച്ചതെന്നുമാണ് മന്ത്രി യുഎഇ കോണ്‍സുലേറ്റിന്‍റെ ഭക്ഷ്യകിറ്റ് വിതരണവുമായി സഹകരിച്ചതിനെക്കുറിച്ച് മന്ത്രി നല്‍കുന്ന വിശദീകരണം. എന്നാൽ, എംബസികളില്‍ നിന്നോ കോണ്‍സുലേറ്റുകളില്‍ നിന്നോ സാമ്പത്തിക സഹായം നൽകുന്നുണ്ടെങ്കിൽ ഫോറിൻ കറൻസി റഗുലേഷൻ ആക്ടിനു വിധേയമായി മാത്രമെ അത് ചെയ്യാന്‍ പാടുള്ളൂ. ഇത് കേന്ദ്ര വിദേശ കാര്യമന്ത്രാലയത്തെ അറിയിച്ച് അനുമതി വാങ്ങണം.
വിദേശ രാജ്യങ്ങളുടെ കാര്യാലയങ്ങൾ താൽക്കാലിക വിഷയങ്ങൾക്കപ്പുറമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന്റെ അധികൃതരുമായി ബന്ധം സ്ഥാപിക്കാൻ പാടില്ലെന്നു ഹാൻഡ് ബുക്കിന്റെ പതിനെട്ടാം അധ്യായം പറയുന്നു. മന്ത്രിമാർ പദവിയുടെ അന്തസ് സൂക്ഷിക്കണമെന്നതിനാൽ സംസ്ഥാന സർക്കാരിന്റെ പ്രോട്ടോകോൾ വിഭാഗം വഴി മാത്രമെ വിദേശ രാജ്യങ്ങളുടെ കാര്യാലയങ്ങളുമായി ബന്ധപ്പെടാവൂ. വ്യക്തിപരമായി വിളിച്ച് കാര്യങ്ങള്‍ സംസാരിക്കുന്നതും സഹായം വാങ്ങുന്നതും നല്ലകീഴ്‌വഴക്കമല്ലെന്നും ഹാന്‍ഡ് ബുക്ക് പറയുന്നു.
വിദേശ രാജ്യങ്ങളുടെ കോണ്‍സുലേറ്റുകളിൽ പ്രവർത്തിക്കുന്നവരുമായി ഇടപെടുന്ന കാര്യത്തിൽ മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും പെരുമാറ്റച്ചട്ടം നിലവിലുണ്ട്. കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദേശം മന്ത്രിമാര്‍ക്കും ഓഫീസുകള്‍ക്കും നല്‍കുന്നതില്‍ പ്രോട്ടോകോള്‍ വിഭാഗത്തിനും വീഴ്ച സംഭവിച്ചുവെന്നാണ് വ്യക്തമാകുന്നത്.