വട്ടവട: രാവിലെ സ്വന്തം മണ്ണിലെ കൃഷി പണിക്കു ശേഷം വോട്ടു തേടാനിറങ്ങുന്ന സ്ഥാനാർത്ഥികളെ ഇടുക്കി ജില്ലയിലെ വട്ടവടയിൽ കാണാം. മണ്ണിനെ സ്നേഹിക്കുന്ന ഇവർ രാവിലെ തൂമ്പയുമായി ഇറങ്ങി, കൃഷിക്ക് വേണ്ട പരിഗണന കൊടുത്ത്, വളർത്തു മൃഗങ്ങൾക്ക് വേണ്ട ഭക്ഷണവും നൽകിയാണ്, പിന്നീട് സ്ഥാനാർത്ഥി പദവിയിലേക്ക് തിരിക്കുന്നത്.
കേരളത്തിലെ ശീതകാല പച്ചക്കറികളിൽ അധിക ശതമാനവും ഉൽപ്പാദിപ്പിക്കുന്നത് വട്ടവടയിലാണ് . ഇവിടുത്തെ ജനങ്ങളിൽ ഭൂരിഭാഗവും ചെറുകിട കർഷകരാണ് . തിരഞ്ഞെടുപ്പായാലും, ഉത്സവമായാലും അവർ പച്ചക്കറി പാടങ്ങൾ ഒഴിവാക്കി വേറൊന്നിനും പോവില്ല എന്നുള്ളതാണ് സത്യം. പക്ഷെ ഈ വിളവെടുപ്പ് സമയത്തും ചില കർഷകർ സ്ഥാനാർത്ഥികളായിരിക്കുന്നു. പല സ്ഥാർത്ഥികളെയും കാണണമെങ്കിൽ പച്ചക്കറി തോട്ടത്തിൽ എത്തണം.
രാത്രി കത്തിച്ച പന്തങ്ങളുമായാണ് വോട്ടു തേടാൻ പോകുന്നത്. കാരണം കാട്ടാന ശല്യവും, അതിന്റെ ആക്രമണവും ഭയക്കുന്നു.