മന്ത്രി ജലീലിനെതിരെ വീണ്ടും ബന്ധു നിയമന ആരോപണം

0
73

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ വകുപ്പില്‍ വീണ്ടും ബന്ധുനിയമന വിവാദം. ചട്ടങ്ങള്‍ മറികടന്ന് മന്ത്രി അനധികൃത നിയമനത്തിനൊരുങ്ങുന്നുവെന്നാണ് വിവരം. ബന്ധു ഉള്‍പ്പടെ 13 പേരെയാണ് മന്ത്രി തന്റെ വകുപ്പിന് കീഴിലെ ന്യൂനപക്ഷ ക്ഷേമ ഡയറക്‌ടറേറ്റില്‍ സ്ഥിരപ്പെടുത്താന്‍ നോക്കുന്നത്. ഇതു സംബന്ധിച്ച ഫയലില്‍ മന്ത്രി ഒപ്പുവച്ചു.

 

യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് താത്കാലികമായി നിയമിച്ച എഴുപതോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. പകരം നിയമിച്ച ചിലരെ സ്ഥിരപ്പെടുത്താനാണ് നീക്കം. യോഗ്യരായവരെ മാറ്റി നിര്‍ത്തി കൊണ്ടുളള നിയമനത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാത്തത് നേരത്തെ വിവാദമായിരുന്നു. ഇന്റര്‍വ്യൂവും റാങ്ക് ലിസ്റ്റുമില്ലാതെയാണ് നിയമനം നടത്തുന്നത്. ഇക്കൂട്ടത്തില്‍ മന്ത്രിയുടെ ബന്ധുവിനെ കൂടാതെ സി പി എം അനുഭാവികളാണുളളത്. യോഗ്യത ഇല്ലാത്തവരെ ഇക്കൂട്ടത്തില്‍ തിരികി കയറ്റിയതായാണ് ആക്ഷേപം.

 

നിയമനം സംബന്ധിച്ച്‌ വിജിലന്‍സില്‍ പരാതി പോവുകയും ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങളില്‍ വിജിലന്‍സ് പരിശോധന നടത്തുകയും ചെയ്‌തിരുന്നു. എന്നാല്‍ ഈ അന്വേഷണം പിന്നീട് അട്ടിമറിക്കപ്പെട്ടുവെന്നാണ് ആരോപണം. മന്ത്രി കെ ടി ജലീലിന്റെ നിര്‍ദേശപ്രകാരം ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്‌ടര്‍ എ ബി മൊയ്‌തീന്‍ കുട്ടിയാണ് ഇതു സംബന്ധിച്ച ഫയല്‍ പൊതുഭരണവകുപ്പിന് സമര്‍പ്പിച്ചത്. ഫയല്‍ തുടര്‍ നടപടികള്‍ക്കായി മന്ത്രി ഒപ്പിട്ട് നല്‍കിയിട്ടുണ്ട്.

 

2018ല്‍ ഈ 13 പേരെയും സ്ഥിരപ്പെടുത്താന്‍ നീക്കം നടത്തിയപ്പോള്‍ ധനവകുപ്പ് ഫയല്‍ മടക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ധനവകുപ്പോ നിയമവകുപ്പോ അറിയാതെയാണ് ഇപ്പോള്‍ സ്ഥിരപ്പെടുത്താന്‍ നീക്കങ്ങള്‍ നടക്കുന്നത്. വളരെ രഹസ്യമാക്കിയാണ് ഫയല്‍ നടപടികള്‍ നീങ്ങിയത്. ആദ്യം പേപ്പര്‍ ഫയലായി നീങ്ങിയെങ്കിലും പിന്നീട് സെക്രട്ടറിയുടെ നിര്‍ബന്ധപ്രകാരം ഇ-ഫയല്‍ ആക്കുകയായിരുന്നു. അനധികൃതമായ സ്ഥിരപ്പെടുത്തലിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് വകുപ്പിലെ മറ്റ് ജീവനക്കാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here