നാഷ് വില്ലെ: കോവിഡിനെ മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ സാധിച്ചുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം. ജനം കൊവിഡിനൊത്ത് ജീവിക്കാന്‍ പഠിച്ചുവെന്നും തന്റെ നേതൃത്വത്തില്‍ നടന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തനിക്ക് പലഭാഗത്ത് നിന്നും പ്രശംസ ലഭിച്ചുവെന്നും ട്രംപ് വ്യക്തമാക്കി. നാഷ് വില്ലെയിലെ ബെല്‍മോണ്ട് സര്‍വകലാശാലയില്‍ നടന്ന നിര്‍ണായകവും അവസാനത്തേതുമായ സംവാദത്തിലായിരുന്നു ട്രംപിന്റെ അവകാശവാദം.
എന്നാല്‍ കോവിഡ് പ്രതിരോധത്തില്‍ ട്രംപിന് വ്യക്തമായ കാഴ്ചപ്പാടുകളോ പദ്ധതികളോ ഉണ്ടായിരുന്നില്ലെന്നും കോവിഡിനെതിരെയുളള പോരാട്ടത്തില്‍ ട്രംപ് ഭരണകൂടം വന്‍ പരാജയമാണെന്നും ബൈഡന്‍ തിരിച്ചടിച്ചു.ഇത്രയധികം കൊവിഡ് മരണങ്ങള്‍ വരുത്തിവച്ച ട്രംപിനെ പോലൊരു വ്യക്തി പ്രസിഡന്റ് സ്ഥാനത്ത് തുടരരുതെന്നും ബൈഡന്‍ പറഞ്ഞു.
കൊവിഡ് പ്രതിരോധം, വംശീയത, ദേശീയ സുരക്ഷ, കാലാവസ്ഥ വ്യതിയാനം എന്നിവയായിരുന്നു സംവാദത്തിലെ പ്രധാന വിഷയങ്ങള്‍. വ്യക്തിപരമായ വിമര്‍ശനങ്ങളുടേയും, ബഹളത്തിന്റേയും പേരില്‍ ആദ്യ സംവാദം വിവാദമായിരുന്നു. ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രണ്ടാം സംവാദം റദ്ദാക്കിയിരുന്നു
ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന രാജ്യങ്ങളിലാണ് കൊവിഡ് വ്യാപനം കൂടുതലെന്ന് ആരോപിച്ച ട്രംപ് ഡെമോക്രാറ്റുകളുടെ ഭരണത്തില്‍ ന്യൂയോര്‍ക്ക് പ്രേതനഗരമായെന്നും പറഞ്ഞു. ”ജോയ്ക്ക് റഷ്യയില്‍ നിന്ന് 3.5 മില്യണ്‍ ഡോളര്‍ ലഭിച്ചു, അത് പുടിനിലൂടെയാണ് വന്നത്, കാരണം മോസ്കോയിലെ മുന്‍ മേയറുമായി അദ്ദേഹം വളരെ സൗഹൃദത്തിലായിരുന്നു. നിങ്ങള്‍ക്ക് 3.5 മില്യണ്‍ ഡോളര്‍ ലഭിച്ചു. നിങ്ങളുടെ കുടുംബത്തിന് 3.5 ദശലക്ഷം ഡോളര്‍ ലഭിച്ചു. ഒരു ദിവസം നിങ്ങള്‍ വിശദീകരിക്കേണ്ടി വരും.
എനിക്ക് റഷ്യയില്‍ നിന്ന് പണമൊന്നും ലഭിച്ചില്ല. എന്റെ ജീവിതത്തില്‍ ഇതുവരെ ഒരു വിദേശ സ്രോതസ്സില്‍ നിന്നും ഒരു പൈസ പോലും ഞാന്‍ എടുത്തിട്ടില്ല. ഞാന്‍ ചൈനയില്‍ നിന്ന് പണം സമ്ബാദിക്കുന്നില്ല. നിങ്ങള്‍ സമ്ബാദിക്കുന്നു . ഞാന്‍ ഉക്രെയ്നില്‍ നിന്ന് പണം സമ്ബാദിക്കുന്നില്ല. നിങ്ങള്‍ സമ്ബാദിക്കുന്നു. ഞാന്‍ റഷ്യയില്‍ നിന്ന് പണം സമ്ബാദിക്കുന്നില്ല. നിങ്ങള്‍ 3.5 മില്യണ്‍ ഡോളര്‍ സമ്ബാദിച്ചു, ജോ, നിങ്ങളുടെ മകന്‍ നിങ്ങള്‍ക്ക് തന്നു.” ട്രംപ് ആരോപിച്ചു.
എന്നാല്‍ താന്‍ വൈസ് പ്രസിഡന്റായിരിക്കെ ചൈനയില്‍ നിന്ന് പണം സമ്ബാദിച്ചുവെന്ന ആരോപണങ്ങളെ നിഷേധിച്ച ബൈഡന്‍ അധാര്‍മികമായി ഒന്നും ചെയ്തിട്ടില്ലെന്നും ആവര്‍ത്തിച്ചു. എബ്രഹാം ലിങ്കണ്‍ കഴിഞ്ഞാല്‍ താനാണ് കറുത്ത വര്‍ഗക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച പ്രസിഡന്റെന്ന് ട്രംപ് അവകാശപ്പെട്ടു . ബരാക്ക് ഒബാമയും ബൈഡനും വംശീയമായ നീതി ഉറപ്പുവരുത്തുന്നതില്‍ വീഴ്ചയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളായിരിക്കേ രേഖകളില്ലാതെ യുഎസില്‍ എത്തിയ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്ന നിയമം അധികാരമേറ്റ് നൂറുദിവസത്തിനുളളില്‍ കൊണ്ടു വരുമെന്നും ബൈഡന്‍ അവകാശപ്പെട്ടു.
പ്രസിഡന്റ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനും തമ്മില്‍ നടന്ന അവസാന സംവാദമായിരുന്നു ഇത്. 90 മിനുട്ടായിരുന്നു സംവാദം.