ഉപരോധം കടുപ്പിച്ച് അമേരിക്ക;

0
3

ബെയ്റൂത്: ഉയർന്ന പണപ്പെരുപ്പവും പാശ്ചാത്യ ഉപരോധങ്ങളും കാരണം തകർന്ന ഇറാൻ്റെ സമ്പദ്‌വ്യവസ്ഥ കൂടുതൽ പ്രതിസന്ധിയിലേക്ക്. ഇറാനുമായുള്ള സാമ്പത്തിക ഇടപാടുകൾ അവസാനിപ്പിക്കാൻ മറ്റ് രാജ്യങ്ങൾക്ക് മേൽ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സമ്മർദം ശക്തമാക്കി. കഴിഞ്ഞയാഴ്ച യുഎഇ ഇറാനുമായുള്ള വ്യാപാര ബന്ധം നിർത്തിവച്ചതോടെയാണ് അമേരിക്കയുടെ പുതിയ നീക്കങ്ങൾക്ക് തുടക്കമായത്.

ഇറാനുമായുള്ള വ്യാപാരം ചുരുക്കം ചില രാജ്യങ്ങളിൽ മാത്രമായി ഒതുങ്ങുന്നതിനാൽ പുതിയ സാഹചര്യത്തിൽ അവർക്ക് മറ്റ് വഴികൾ കുറവാണ്. ഇറാൻ്റെ പ്രധാന വ്യാപാര പങ്കാളിയും എണ്ണ വാങ്ങുന്ന രാജ്യവുമായ ചൈനയുടെ നിലപാടിലാകും അമേരിക്കൻ തന്ത്രത്തിൻ്റെ വിജയം. അമേരിക്കയുടെ ഉപരോധം നേരിടുന്ന റഷ്യ സ്വന്തം സാമ്പത്തിക പ്രതിസന്ധികളുള്ളതിനാൽ ഇറാനു വലിയ സാമ്പത്തിക സഹായം നൽകാൻ സാധ്യതയില്ല.

തുർക്കി, പാകിസ്ഥാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങൾക്ക് ഇറാനുമായും അമേരിക്കയുമായും ബന്ധമുണ്ട്. എന്നാൽ ഇറാനുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിക്കാത്ത രാജ്യങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റ് മുന്നറിയിപ്പ് നൽകി. അമേരിക്കയോടൊപ്പം നിൽക്കുന്നവർക്ക് അതിൻ്റെ ഗുണം ലഭിക്കുമെന്നും ഇറാനൊപ്പം നിൽക്കുന്നവർ ഒറ്റപ്പെടൽ നേരിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ് എന്നാണ് ഈ പദ്ധതിക്ക് അദ്ദേഹം നൽകിയിരിക്കുന്ന പേര്.

യുഎഇയുടെ പിന്മാറ്റം തിരിച്ചടിയാകും
വിദേശ സാധനങ്ങളുടെയും പണമിടപാടുകളുടെയും കാര്യത്തിൽ യുഎഇയെ ആശ്രയിച്ചിരുന്ന ഇറാനു പുതിയ തീരുമാനം വലിയ തിരിച്ചടിയാകും. ട്രേഡ് ഡാറ്റ മോണിറ്റർ എന്ന സ്വകാര്യ സ്ഥാപനത്തിൻ്റെ കണക്കനുസരിച്ച് 2024ൽ 125 ബില്യൺ ഡോളറിൻ്റെ ആഗോള വ്യാപാരമാണ് ഇറാൻ നടത്തിയത്. ലോക വ്യാപാര സംഘടനയിൽ ഇറാൻ അംഗമല്ല. യുഎഇ, ചൈന, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇറാൻ്റെ മുക്കാൽ ഭാഗം ഇറക്കുമതിയും നടക്കുന്നത്. എണ്ണയിതര കയറ്റുമതിയുടെ മൂന്നിൽ രണ്ടു ഭാഗവും ചൈന, ഇറാഖ്, യുഎഇ, തുർക്കി എന്നീ നാല് രാജ്യങ്ങളിലേക്കാണ്. ഇറക്കുമതിയുടെ പ്രധാന ഉറവിടവും അന്താരാഷ്ട്ര പണമിടപാടുകൾക്കുള്ള വഴിയുമായിരുന്നു യുഎഇ. ഇറാനുമായി നേരിട്ട് ഇടപാട് നടത്താൻ മടിക്കുന്ന വിദേശ വിതരണക്കാരിൽ നിന്നുള്ള സാധനങ്ങൾ യുഎഇ വഴിയാണ് എത്തിയിരുന്നത്. യുഎഇക്ക് പകരം മറ്റൊരു രാജ്യത്തെ കണ്ടെത്താൻ ഇറാനു കഴിയുമെങ്കിലും അത് പെട്ടെന്ന് സാധ്യമാകില്ലെന്ന് വാഷിങ്ടണിലെ മിഡിൽ ഈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഫെലോ അലക്സ് വതങ്ക വ്യക്തമാക്കി.

ചൈനയുടെ നിലപാട് നിർണായകം
ഇറാനുമായി ശക്തമായ സാമ്പത്തിക ബന്ധമുണ്ടെങ്കിലും ചൈനയ്ക്ക് അവരെ പൂർണമായി ആശ്രയിക്കേണ്ടതില്ല. അമേരിക്കയും ഇസ്രയേലും തമ്മിലുള്ള സംഘർഷങ്ങളിൽ ഇടപെടാതെ നിൽക്കുകയാണ് ബെയ്ജിങ്. ഉപരോധങ്ങൾ മറികടന്ന് രഹസ്യ വ്യാപാര ശൃംഖലകളിലൂടെയാണ് ചൈന ഇറാനിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത്. അമേരിക്കൻ സമ്മർദങ്ങളെ ചെറുക്കാൻ മറ്റ് രാജ്യങ്ങളെക്കാൾ ചൈനയ്ക്ക് കഴിയുമെന്ന് ചാതം ഹൗസിലെ സീനിയർ റിസർച്ച് ഫെലോ ഡേവിഡ് ലൂബിൻ പറഞ്ഞു.

അടുത്ത മാസം വാഷിങ്ടണിൽ ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്താനിരിക്കെ ചൈനീസ് ബാങ്കുകൾക്കെതിരായ നടപടികൾ വ്യാപാര തർക്കങ്ങൾക്ക് കാരണമായേക്കാം. ചൈന അമേരിക്കൻ നിർദേശങ്ങൾ പാലിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒബാമ ഭരണകാലത്ത് ഇറാനിൽ നിന്നുള്ള ഊർജ ഇറക്കുമതി കുറയ്ക്കാൻ ചൈന സമ്മതിച്ചിരുന്നതായി മുൻ അമേരിക്കൻ അംബാസഡർ ഡാനിയൽ ഫ്രീഡ് ഓർമിപ്പിച്ചു. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത് എളുപ്പമല്ല. ഉത്തര കൊറിയയ്ക്ക് ഉപരോധങ്ങൾ മറികടക്കാൻ രഹസ്യ സഹായം നൽകിയ ചരിത്രവും ചൈനയ്ക്കുണ്ട്.

അയൽരാജ്യങ്ങൾക്കും പ്രതിസന്ധി
യുഎഇ വ്യാപാരം നിർത്തിവച്ച ദിവസം ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബഗർ ഖാലിബാഫ് ഇറാഖിലായിരുന്നു. വിദേശ ഇടപെടലുകളില്ലാതെ മേഖലയിലെ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുകയാണ് തൻ്റെ സന്ദർശന ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ അന്താരാഷ്ട്ര വ്യാപാരത്തിൽ അമേരിക്കൻ ഡോളറിനുള്ള സ്വാധീനം കാരണം ഇറാൻ്റെ പങ്കാളികളാരും വാഷിങ്ടണെ പിണക്കാൻ സാധ്യതയില്ല. ഉപരോധം മറികടക്കാൻ ഇറാനെ സഹായിച്ചതുമായി ബന്ധപ്പെട്ട തർക്കം ജൂലൈയിൽ തുർക്കി പരിഹരിച്ചിരുന്നു.

റഷ്യൻ മിസൈൽ വാങ്ങിയതിൻ്റെ പേരിൽ തുർക്കിക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധം ട്രംപ് പിൻവലിക്കുകയും ചെയ്തു. അതിനാൽ ഉപരോധം മറികടക്കാൻ തുർക്കി ഇറാനെ സഹായിക്കില്ലെന്ന് ഇസ്താംബുളിലെ ഇസ്താൻപോൾ തിങ്ക് ടാങ്ക് അനലിസ്റ്റ് റിക്കാർഡോ ഗാസ്കോ പറഞ്ഞു. ഇറാഖിൽ ഇറാനു വലിയ സ്വാധീനമുണ്ടെങ്കിലും അമേരിക്കയുമായി മികച്ച സാമ്പത്തിക സുരക്ഷാ ബന്ധം സ്ഥാപിക്കാനാണ് ബാഗ്ദാദ് ശ്രമിക്കുന്നത്.

ഇറാഖിൻ്റെ വിദേശ നാണ്യ ശേഖരത്തിൻ്റെ വലിയൊരു ഭാഗം ന്യൂയോർക്കിലെ ഫെഡറൽ റിസർവ് ബാങ്കിലാണുള്ളത്. ഹോർമുസ് കടലിടുക്കിൻ്റെ ഭാവി സംബന്ധിച്ച് ഇറാനുമായി ചർച്ച നടത്തുന്നതിൻ്റെ പേരിൽ ഒമാന് നേരെയും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

പാകിസ്ഥാനിലെ ഗ്വാദർ തുറമുഖം വഴി ഇറാനിലേക്ക് സാധനങ്ങൾ കടത്താൻ എളുപ്പമാണെന്ന് ജോർജ് ടൗൺ സർവകലാശാലയിലെ പീറ്റർ ഹാരെൽ ചൂണ്ടിക്കാട്ടി. ഇറാനുമായി വ്യാപാരം വർധിപ്പിക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അമേരിക്കയുമായുള്ള ബന്ധവും സൗദി അറേബ്യയുമായുള്ള സുരക്ഷാ ബന്ധവും അവർക്ക് വെല്ലുവിളിയാണ്.

കാസ്പിയൻ കടൽ വഴിയുള്ള വ്യാപാരം
ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നതിനാലും കരിങ്കടലിൽ റഷ്യൻ യുദ്ധം ഭീഷണിയാകുന്നതിനാലും കാസ്പിയൻ കടൽ വഴി പുതിയ വ്യാപാര പാത തുറക്കാൻ ഇറാൻ ശ്രമിക്കുന്നുണ്ട്. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക് ഇറാൻ ഡ്രോണുകൾ നൽകിയിരുന്നു. ഇതിന് പകരമായി ആസ്ട്രാഖാൻ തുറമുഖം വഴി റഷ്യ ഇറാനിലേക്ക് കയറ്റുമതി നടത്തുന്നുണ്ട്.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിൻ്റെ എൺപത് ശതമാനവും കാർഷിക ഉത്പന്നങ്ങളാണ്. എന്നാൽ കാസ്പിയൻ കടലിൻ്റെ അതിർത്തി പങ്കിടുന്ന അസർ ബൈജാൻ, തുർക്കിമിനിസ്ഥാൻ, കസാഖ്സ്ഥാൻ എന്നീ രാജ്യങ്ങൾ ഈ വ്യാപാര പാതയുടെ ഭാഗമാകാൻ സാധ്യതയില്ലെന്ന് ജോർജ് മേസൺ സർവകലാശാലയിലെ ഉമുദ് ഷോക്രി പറഞ്ഞു.

ഉപരോധം നേരിടുന്ന രാജ്യങ്ങളുടെ കൂട്ടായ്മയിലാണ് റഷ്യയും ഇറാനുമുള്ളതെന്ന് മായക് ഇൻ്റലിജൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ മാർക്ക് ഗലിയോട്ടി വ്യക്തമാക്കി. സൈനിക സാങ്കേതികവിദ്യകൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ സാധനങ്ങളുടെ വ്യാപാരം വർധിപ്പിക്കാനാണ് ഇരു രാജ്യങ്ങളുടെയും ശ്രമം.

LEAVE A REPLY

Please enter your comment!
Please enter your name here