തിരുവനനന്തപുരം: ശ്രീനാരായണ ഗുരുവിൻ്റെ 172 ാം ജയന്തി ആഘോഷം ഇന്ന്. വർക്കല ശിവഗിരിയിലും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും വിപുലമായ ചടങ്ങുകൾ നടക്കും. സന്ദേശം പറയുക മാത്രമല്ല, ജീവിതത്തിൽ പ്രാവർത്തികമാക്കിയതിലാണ് ശ്രീനാരായണഗുരുവിൻ്റെ മഹത്വമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. മനുഷ്യൻ്റെ ജാതി മനുഷ്യത്വമാണെന്ന് പ്രഖ്യാപിച്ച മഹാനാണ് നാരായണ ഗുരുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും അനുസ്മരിച്ചു.
മുഖ്യമന്ത്രി വിഡി സതീശൻ്റെ കുറിപ്പ്
ജാതിക്കും മതത്തിനുമൊക്കെ മുകളിലാണ് മനുഷ്യൻ. “ജാതിഭേദം മതദ്വേഷം, ഏതുമില്ലാതെ സർവ്വരും, സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്” ഒരു സന്ദേശം പറയുക മാത്രമല്ല, അത് സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കിയതിലാണ് ശ്രീനാരായണഗുരുവിൻ്റെ മഹത്വം. അദ്ദേഹം ഏതെങ്കിലും ഒരു ജാതിയുടെയോ മതത്തിൻ്റെയോ മാത്രം പ്രതിനിധിയായിരുന്നില്ല. മനുഷ്യജാതിയും മനുഷ്യസ്നേഹവുമായിരുന്നു അദ്ദേഹത്തിൻ്റെ ആശയങ്ങളുടെ അടിത്തറ.
“എൻ്റെ കുഞ്ഞുങ്ങളെ പഠിക്കാൻ അനുവദിച്ചില്ലെങ്കിൽ, ഈ കണ്ണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് കുരുപ്പിക്കും.” ഭക്ഷണത്തിനുവേണ്ടി മാത്രം തൊഴിൽ ചെയ്യാൻ വിധിക്കപ്പെട്ട ഒരു ജനതയോട്, വിദ്യാഭ്യാസമാണ് സാമൂഹിക പുരോഗതിയിലേക്കുള്ള ഏക മാർഗമെന്ന് ചിന്തിപ്പിച്ചത് അയ്യൻകാളിയാണ്. ജാതിഭ്രാന്തിനെതിരേയും അധഃസ്ഥിതരുടെ അവകാശങ്ങൾക്ക് വേണ്ടിയും അദ്ദേഹം നടത്തിയ സന്ധിയില്ലാ സമരം ഇന്നും നമുക്ക് പ്രചോദനമാണ്. ആ ചരിത്രത്തിൻ്റെ പിൻമുറക്കാരാണ് നമ്മൾ.
എല്ലാ അർഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ കുറിപ്പ്
മനുഷ്യൻ്റെ ജാതി മനുഷ്യത്വമാണെന്ന് പ്രഖ്യാപിച്ച് കേരളത്തിൻ്റെ സാമൂഹിക ജീവിതത്തെ മാറ്റിമറിച്ച മഹാനായ ശ്രീനാരായണ ഗുരുദേവൻ്റെ ജന്മദിനമാണ് ഇന്ന്. ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യൻ്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിൻ്റെ കൊടിയുയർത്തിയത്.
ജാതീയമായ ഉച്ചനീചത്വങ്ങൾക്കും സാമ്പത്തിക ചൂഷണങ്ങൾക്കുമെതിരെ ഉറച്ച നിലപാടെടുത്ത ഗുരു, സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനുമുള്ള ആഹ്വാനത്തിലൂടെ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് വഴികാട്ടിയായി മാറി. അരുവിപ്പുറത്തെ പ്രതിഷ്ഠ മുതൽ വിദ്യാഭ്യാസത്തിനും വ്യവസായത്തിനും സ്വാശ്രയത്വത്തിനും നൽകിയ ഊന്നൽ വരെ ഗുരുവിന്റെ ഓരോ ഇടപെടലും ജാതിയിൽ അധിഷ്ഠിതമായ അധികാരഘടനകളെ ചോദ്യം ചെയ്യുന്നതായിരുന്നു.
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പോരാടുന്നതിനൊപ്പം അറിവും അധ്വാനവും ആത്മാഭിമാനവും അടിസ്ഥാനമാക്കിയ ഒരു പുതിയ സമൂഹത്തെയാണ് ഗുരു വിഭാവനം ചെയ്തത്. മനുഷ്യരെ ജാതിയുടെയും മതത്തിൻ്റെയും പേരിൽ വേർതിരിക്കുന്ന എല്ലാ വിഭാഗീയ ചിന്തകൾക്കും അതീതമായ മാനവികതയുടെ പ്രഖ്യാപനമായിരുന്നു ഗുരുവിൻ്റെ സന്ദേശങ്ങൾ.
ഇന്ന് ജാതീയതയും വർഗീയതയും സമൂഹത്തിൽ പുതിയ രൂപങ്ങളിൽ തലപൊക്കുകയും മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും വെല്ലുവിളിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഗുരുവിൻ്റെ ദർശനങ്ങൾക്ക് കൂടുതൽ പ്രസക്തിയുണ്ട്. വിദ്വേഷ–വിഭജന രാഷ്ട്രീയത്തിൻ്റെ മതിലുകൾ നമുക്ക് മുന്നിൽ തടസ്സമായി നിൽക്കുമ്പോഴും, അതിനെയെല്ലാം തകർത്തു മുന്നേറാനുള്ള കരുത്തായി ശ്രീനാരായണ ഗുരുവിൻ്റെ ദർശനങ്ങളും പോരാട്ട ചരിത്രവും നമുക്കൊപ്പമുണ്ട്.
ജാതി–മത വേർതിരിവുകൾക്കതീതമായി സഹോദരതുല്യമായി മനുഷ്യർ ജീവിക്കുന്ന ഒരു സമൂഹമെന്ന ഗുരുവിൻ്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഈ ചതയദിനം പുതിയ ഊർജം പകരട്ടെ.







