സ്വർണവില വീണ്ടും കുതിച്ചുയരുന്നു; പവന് ഒറ്റയടിക്ക് വർധിച്ചത് 2,320 രൂപ

0
7

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 290 രൂപയും പവന് 2,320 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 1,13,760 രൂപയായി ഉയർന്നു. ഗ്രാമിന് 14,220 രൂപയാണ് ഇന്നത്തെ വിപണിവില. ഇന്നലെ സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ പവന് 1,11,440 രൂപയും ഗ്രാമിന് 13,930 രൂപയുമായിരുന്നു വില. എന്നാൽ ഇന്ന് വിപണി തുറന്നപ്പോൾ തന്നെ വില കുതിച്ചുയരുകയായിരുന്നു.

മറ്റ് കാരറ്റുകളുടെ വില
മറ്റ് കാരറ്റുകളുടെ വിലയിലും ഇന്ന് വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 18 കാരറ്റ് സ്വർണം ഗ്രാമിന് 240 രൂപ വർധിച്ച് 11,685 രൂപയും പവന് 93,480 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റ് സ്വർണത്തിന് ഇന്ന് ഗ്രാമിന് 185 രൂപയാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 9,100 രൂപയും പവന് 72,800 രൂപയുമായി ഇന്നത്തെ വിപണിവില. അതേസമയം, ഒൻപത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 115 രൂപ വർധിച്ച് 5,865 രൂപയും പവന് 46,920 രൂപയുമായി. സ്വർണത്തിന് പുറമെ വെള്ളി വിലയിലും ചാഞ്ചാട്ടം തുടരുകയാണ്. ഗ്രാമിന് 255 രൂപയും 10 ഗ്രാമിന് 2,550 രൂപയുമാണ് ഇന്നത്തെ വെള്ളി വില.

വില ഇനിയും ഉയരും
സംസ്ഥാനത്ത് വരും ദിവസങ്ങളിലും സ്വർണവിലയിൽ മാറ്റങ്ങളുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്കിങ് നിരക്ക് എന്നിവ സ്വർണവിലയുടെ കൂടെ ഉൾപ്പെടുത്തുമ്പോൾ ഒരു പവൻ സ്വർണം വാങ്ങാൻ ഉപഭോക്താക്കൾ 1.25 ലക്ഷം രൂപയ്ക്ക് മുകളിൽ നൽകേണ്ടിവരും എന്നാണ് വിദഗ്ധർ പറയുന്നത്. സാധാരണക്കാരായ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്.

ആഗോള വിപണിയുടെ സ്വാധീനം
ജൂലൈ മാസത്തിൽ ചേർന്ന ഫെഡറൽ റിസർവ് യോഗത്തിൽ നയപലിശ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തിയിരുന്നു. എന്നാൽ ഇത് പലിശവർധനയുടെ അവസാനമല്ലെന്നും പണപ്പെരുപ്പത്തിൻ്റെ ഗതി വിലയിരുത്തി വരും മാസങ്ങളിൽ നിരക്കുകൾ വീണ്ടും ഉയർത്തിയേക്കാമെന്നും ഫെഡ് ചെയർമാൻ കെവിൻ വാർഷ് സൂചന നൽകി. പശ്ചിമേഷ്യൻ സംഘർഷങ്ങളും പുതിയ സാമ്പത്തിക സൂചകങ്ങളും ആഗോള വിപണിയുടെ ഹ്രസ്വകാല ദിശ നിർണയിക്കുന്നതിൽ ഇനി നിർണായകമാകും. അന്താരാഷ്ട്ര വിപണിയിലെ ഈ മാറ്റങ്ങൾ ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നുണ്ട്.

സ്വർണം വിൽക്കാൻ തയാറാകാതെ ഉപഭോക്താക്കൾ
അതേസമയം, നിലവിലെ ചാഞ്ചാട്ടം വിപണിയിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്. നിരന്തരം വിലയില്‍ ഉയർച്ചയുണ്ടായിട്ടും സ്വര്‍ണം വില്‍ക്കാന്‍ ഉപഭോക്താക്കള്‍ തയാറാകുന്നില്ലെന്നാണ് റിപ്പോർട്ട്. കൈവശമുള്ള സ്വര്‍ണം വിറ്റ് പണമാക്കുന്ന രീതി വളരെയധികം കുറഞ്ഞിട്ടുണ്ടെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിൻ്റെ (ഡബ്ല്യുജിസി) റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് പലരും സ്വർണം വിൽക്കാൻ മടിക്കുന്നത്.

സ്വർണം വാങ്ങുന്നവർക്ക് ഇരുട്ടടി
ചിങ്ങമാസം തുടങ്ങുന്നതോടെ കല്യാണ സീസണുകൾ വീണ്ടും ഉണരുകയാണ്. സ്വർണവിലയിലെ ഈ വർധന ഈ സമയത്ത് സ്വർണം വാങ്ങാൻ എത്തുന്നവർക്ക് വലിയ ഇരുട്ടടിയാണ് നൽകുന്നത്. വില വർധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ നേരത്തെ മുൻകൂട്ടി ബുക്ക് ചെയ്യുന്നതാണ് നല്ലതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. സ്വർണാഭരണ ശാലകൾ നൽകുന്ന അഡ്വാൻസ് ബുക്കിങ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നത് വിലക്കയറ്റത്തിൽ നിന്ന് ഒരു പരിധിവരെ രക്ഷനേടാൻ സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here