കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്കും ഗർഭപാത്രം നീക്കം ചെയ്യൽ (ഹൈസ്ട്രെക്ടമി) ശസ്ത്രക്രിയയ്ക്ക് ശമ്പളത്തോടുകൂടി 45 ദിവസത്തെ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രസവാവധിയും ഗർഭഛിദ്രത്തെത്തുടർന്നുള്ള അവധിയും അനുവദിക്കുമ്പോൾ ഗർഭപാത്രം നീക്കുന്ന ശസ്ത്രക്രിയയ്ക്ക് അവധി നിഷേധിക്കാൻ ന്യായമായ കാരണങ്ങളില്ലെന്ന് ജസ്റ്റിസ് ഹരി ശങ്കർ വി. മേനോൻ ചൂണ്ടിക്കാട്ടി.
സമഗ്ര ശിക്ഷാ പദ്ധതിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ നിഷ ജോസ്, പി.സി. മോളി എന്നിവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. 2007-ലും 2011-ലുമായി സർവീസിൽ പ്രവേശിച്ച ഇവർ ശമ്പളത്തോടുകൂടിയ അവധി ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ഹർജിക്കാരുടെ അവധി അപേക്ഷകൾ പുനഃപരിശോധിച്ച് 16 ആഴ്ചയ്ക്കകം പുതിയ ഉത്തരവിറക്കാനും ഹൈക്കോടതി ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകി.







