പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിൽ വീണ്ടും ഇ.ഡി;

0
2

കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണയുടെ സ്വത്തുവിവരങ്ങൾ അന്വേഷിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘം കണ്ണൂരിൽ പരിശോധന നടത്തി. പിണറായി പാണ്ട്യാലമുക്കിലെ വസതിക്ക് സമീപമുള്ള വീണയുടെ പേരിലുള്ള 80 സെൻ്റ് ഭൂമിയിലാണ് കൊച്ചിയിൽ നിന്നുള്ള ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

ഇന്നലെ രാവിലെ 11 മണിയോടെയാണ് ഉദ്യോഗസ്ഥർ എത്തിയത്. പാതിരിയാട്, പിണറായി വില്ലേജ് പരിധികളിലുള്ള വീണയുടെ പേരിലുള്ള സ്ഥലങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. ആദ്യം പാതിരിയാട് വില്ലേജ് ഓഫിസിലെത്തിയ അന്വേഷണ സംഘം സ്പെഷ്യൽ വില്ലേജ് ഓഫിസർ സന്തോഷ് കുമാറിനെ ഒപ്പം കൂട്ടിയാണ് പ്രതിപക്ഷ നേതാവിൻ്റെ വസതിക്ക് സമീപമുള്ള സ്ഥലത്ത് എത്തിയത്. എന്നാൽ ഉദ്യോഗസ്ഥർ വീടിനുള്ളിലേക്ക് കയറിയില്ല. പുറത്തുനിന്ന് പരിശോധന നടത്തുകയും വില്ലേജ് ഓഫിസറിൽ നിന്ന് ഭൂമിയുടെ സ്കെച്ചും പ്ലാനും ഉൾപ്പെടെയുള്ള വിവരങ്ങൾ ചോദിച്ചറിയുകയുമാണ് ചെയ്തത്. സ്കെച്ചും പ്ലാനും സംബന്ധിച്ച ചില കാര്യങ്ങൾ മാത്രമാണ് ഉദ്യോഗസ്ഥർ തന്നോട് ചോദിച്ചതെന്ന് വില്ലേജ് ഓഫിസർ മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കിയിട്ടുണ്ട്.

പാതിരിയാടിന് പുറമെ പിണറായി വില്ലേജ് ഓഫിസിലും ഇ.ഡി സംഘം വിവരശേഖരണത്തിനായി എത്തിയിരുന്നു. പിണറായി വൈദ്യുതി സബ് സ്റ്റേഷന് സമീപമുള്ള വീണയുടെ പേരിലുള്ള സ്ഥലത്തിൻ്റെ വിശദാംശങ്ങളും ഉദ്യോഗസ്ഥർ ചോദിച്ചറിഞ്ഞു. സാമ്പത്തിക സ്രോതസ്സുകൾ, അനധികൃത സ്വത്ത് സമ്പാദനം എന്നിവയുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. വീണയ്ക്ക് പുറമെ പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവരുടെ സ്വത്തുവിവരങ്ങളും ഇ.ഡി പരിശോധിക്കുന്നുണ്ടെന്നാണ് സൂചന.

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വീണയെ ഇ.ഡി രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ഇപ്പോൾ കണ്ണൂരിലെ സ്വത്തുക്കളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. ഭൂമിയുടെ ക്രയവിക്രയങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച രേഖകൾ അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്. വരും ദിവസങ്ങളിലും കണ്ണൂരിൽ ഇ.ഡിയുടെ തുടർ പരിശോധനകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. നിലവിൽ കൊച്ചി സോണൽ ഓഫിസിൽ നിന്നുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അനധികൃത പണമിടപാടുകൾ നടന്നിട്ടുണ്ടോ എന്നറിയാൻ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വസ്തുവകകളുടെ ആധാരങ്ങളും ഒത്തുനോക്കുന്ന നടപടികളിലേക്കും ഇ.ഡി കടന്നേക്കും. പ്രതിപക്ഷ നേതാവിൻ്റെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളിൽ കേന്ദ്ര ഏജൻസി അന്വേഷണം ഊർജിതമാക്കിയത് സംസ്ഥാന രാഷ്ട്രീയത്തിലും വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. മുഖ്യമന്ത്രി വി.ഡി സതീശൻ്റെ നേതൃത്വത്തിലുള്ള സർക്കാർ ഈ വിഷയത്തിൽ സ്വീകരിക്കുന്ന നിലപാടുകളും വരും ദിവസങ്ങളിൽ നിർണായകമാകും. അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ഇ.ഡി ഉദ്യോഗസ്ഥർ ഇതുവരെ തയാറായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here