ഷൂസിലും വസ്ത്രത്തിലും പണം ഒളിപ്പിച്ചു; രാമക്ഷേത്ര മോഷണത്തിൽ നിർണായക കണ്ടെത്തൽ

0
38

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിലെ കാണിക്ക എണ്ണുന്ന മുറിയിൽ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ നടന്നതായി പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്.ഐ.ടി) പ്രാഥമിക കണ്ടെത്തൽ. ജീവനക്കാർ വസ്ത്രങ്ങളിലും പോക്കറ്റുകളിലും ഷൂസുകളിലും മറ്റ് വ്യക്തിഗത സാധനങ്ങളിലും പണം ഒളിപ്പിച്ചുകടത്തിയെന്നും, ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ആസൂത്രിതവും നിരന്തരവുമായ മോഷണമാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

സിസിടിവി ദൃശ്യങ്ങളിൽ നിർണായക തെളിവുകൾ
ഏപ്രിൽ 27 മുതൽ ജൂൺ അഞ്ച് വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന്, പണം എണ്ണുന്ന ജീവനക്കാർ നോട്ടുകെട്ടുകൾ ഒളിപ്പിക്കുന്നതിൻ്റെ 70ഓളം സംശയാസ്പദമായ ദൃശ്യങ്ങൾ ലഭിച്ചതായി എസ്.ഐ.ടി അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളിൽ വലിയ വീഴ്ചകളാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. പണം എണ്ണുന്ന ഹാളിലേക്ക് പ്രവേശിക്കുന്നിടത്തോ പുറത്തിറങ്ങുന്നിടത്തോ ജീവനക്കാരെ ദേഹപരിശോധന നടത്തിയിരുന്നില്ല. കൂടാതെ, ജീവനക്കാർ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതുമായ സാധനങ്ങളിൽ കൃത്യമായ പരിശോധന ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വിവിധ കാണിക്കവഞ്ചികളിൽ നിന്നുള്ള പണം വേർതിരിച്ച് എണ്ണുന്നതിന് പകരം എല്ലാം ഒന്നിച്ചാണ് എണ്ണിയിരുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ആറുപേർക്കെതിരെ തെളിവ്
മോഷണത്തിൽ പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ തെളിവ് ലഭിച്ച ആറുപേരെ എസ്.ഐ.ടി തിരിച്ചറിഞ്ഞിട്ടുണ്ട്. അവിനാഷ് ശുക്ല, അനുകൂൽ മിശ്ര, ലവകുശ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാംശങ്കർ മിശ്ര എന്നിവരാണ് പ്രതികൾ. അന്വേഷണം ആരംഭിക്കുന്നതിന് മുൻപ് തന്നെ ചില ജീവനക്കാരിൽ നിന്ന് ഏകദേശം 78.94 ലക്ഷം രൂപ പിടിച്ചെടുത്തതായി റിപ്പോർട്ടിൽ പരാമർശിക്കുന്നു. കൂടാതെ, ജൂൺ നാലിന് പണം എണ്ണുന്ന മുറിയിൽ നിന്ന് തന്നെ 2.25 ലക്ഷം രൂപയും കണ്ടെടുത്തു.

ചില ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിൽ അവരുടെ വരുമാനത്തിന് ആനുപാതികമല്ലാത്ത നിക്ഷേപങ്ങളും ഇടപാടുകളും നടന്നതായി എസ്.ഐ.ടി വ്യക്തമാക്കി. സിസിടിവി നിരീക്ഷണത്തിലെ വീഴ്ചകൾ, മാർഗനിർദേശങ്ങൾ പാലിക്കാതിരിക്കൽ, പണം എണ്ണുന്ന ജീവനക്കാരുടെ മേൽനോട്ടത്തിലെ അപാകതകൾ, മുറിക്കുള്ളിലെ സുരക്ഷാ ക്രമീകരണങ്ങളിലെ പോരായ്മകൾ എന്നിവയും അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.

ക്ഷേത്രത്തിൽ നിന്ന് വെള്ളി ഇഷ്ടികകളും മറ്റ് വിലപിടിപ്പുള്ള കാണിക്കകളും കാണാതായെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളെക്കുറിച്ച് അന്വേഷിച്ചെങ്കിലും, ഇത്തരം ആരോപണങ്ങളെ ശരിവയ്ക്കുന്ന പ്രാഥമിക തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് എസ്.ഐ.ടി വ്യക്തമാക്കി. നിലവിലെ കണ്ടെത്തലുകൾ പ്രാഥമികമാണെന്നും, കൂടുതൽ അന്വേഷണങ്ങളും നിയമനടപടികളും പുരോഗമിക്കുകയാണെന്നും എസ്.ഐ.ടി അറിയിച്ചു.

ചമ്പത് റായിയുടെ രാജി സ്വീകരിച്ചു
ഇതിനിടെ, ഇന്നലെ യോഗം ചേർന്ന ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ്, ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റി അനിൽ മിശ്ര എന്നിവരുടെ രാജി സ്വീകരിച്ചു. കൃഷ്ണ മോഹനെ താത്കാലിക ജനറൽ സെക്രട്ടറിയായി നിയമിക്കുന്നതുൾപ്പെടെ ചില ഭരണപരമായ മാറ്റങ്ങളും ട്രസ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. അയോധ്യയിൽ നടന്ന ട്രസ്റ്റിമാരുടെ യോഗത്തിന് ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പ് പ്രകാരം, പ്രത്യേക ക്ഷണിതാക്കളുടെ പട്ടികയിൽ നിന്ന് ഗോപാൽ നാഗർകോട്ടെയെ ഒഴിവാക്കാനും ട്രസ്റ്റ് തീരുമാനിച്ചു. ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ, നിലവിലെ അന്വേഷണം, മാധ്യമ റിപ്പോർട്ടുകൾ, താത്കാലിക ഭരണസംവിധാനങ്ങൾ എന്നിവ യോഗം വിലയിരുത്തി.

ക്രമക്കേടുകളെക്കുറിച്ച് അറിഞ്ഞയുടൻ ട്രസ്റ്റ് ഭാരവാഹികൾ പ്രാഥമിക വിവരങ്ങൾ ശേഖരിക്കുകയും, ഉത്തർപ്രദേശ് സർക്കാരിനോട് നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഉന്നതതല പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. ജൂലൈ 22ന് ട്രസ്റ്റ് വീണ്ടും യോഗം ചേരുമെന്നും, അപ്പോഴേക്കും എസ്.ഐ.ടിയുടെ അന്തിമ റിപ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here