കൊച്ചി: ശബരിമലയിൽ വഴിപാടുകൾക്ക് ആവശ്യമായ പൂജ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച സത്യവാങ്മൂലം ഹൈക്കോടതി തള്ളി.
കഴിഞ്ഞ 10 വർഷമായി അഷ്ടാഭിക്ഷേകം, മഹാ നിവേദ്യം, ഗണപതി ഹോമം ഉൾപ്പെടെയുള്ള വഴിപാടുകളുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും 10 ദിവസത്തിനകം കോടതിയിൽ ഹാജരാക്കാൻ ഹൈക്കോടതി ദേവസ്വം ബെഞ്ച് നിർദേശിച്ചു.
നിലവിലെ നടപടിക്രമങ്ങൾ സുതാര്യമാണോ എന്ന് പരിശോധിക്കാൻ സംസ്ഥാന ഓഡിറ്റ് വകുപ്പിനും കോടതി നിർദേശം നൽകി. ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിനെ അടിസ്ഥാനത്തിൽ കോടചി സ്വമേധയായാണ് കേസ് പരിഗണിച്ചത്.
സുനിൽ കുമാർ ഉൾപ്പെടെയുള്ള സ്പോൺസർമാർ നൽകിയ സാധനങ്ങളുടെ വിവരങ്ങൾ, സ്റ്റോക്ക് രജിസ്റ്റർ, ഓഡിറ്റർമാരുടെ റിപ്പോർട്ടുകൾ, ഓഡിറ്റ് രേഖകൾ എന്നിവയും സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.








