കൊല്ലം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനോട് യോജിക്കുന്നില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ . കേരളത്തിൽ സിപിഎം തകരാൻ പാടില്ല. സിപിഎം തകർന്ന് ബിജെപി വളരുന്ന സാഹചര്യം കേരളത്തിന് നല്ലതിനല്ലെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, സിപിഎമ്മിൽനിന്ന് താമരയിലേക്ക് പോകാൻ പ്രവർത്തകർ തയാറാകുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ചാത്തന്നൂരും കഴക്കൂട്ടത്തും അത് തെളിഞ്ഞതാണ്. തെരഞ്ഞെടുപ്പ് ഫലം കൊണ്ട് സിപിഎം തങ്ങളുടെ തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ അവർ പാഠം പഠിക്കുന്നില്ലെന്നും ഷിബു പരിഹസിച്ചു
ബിജെപി ഇഡി യെ രാഷ്ട്രീയ ആയുധമാക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേരളത്തിലും ഇഡി പ്രവർത്തിക്കുന്നതെങ്കിൽ അതിനെ തന്റെ പാർട്ടി അപലപിക്കും. എന്നാല്‍ പിണറായിക്കും കുടുംബത്തിനും ഒന്നും മറയ്ക്കാനില്ലെങ്കിൽ തന്റേടത്തോടെ ഇഡിക്ക് മുന്നിൽ നിൽക്കണമായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു.
സിപിഎം പ്രവർത്തകർ ഇഡിക്കെതിരെ അഴിഞ്ഞാടുകയാണ് ചെയ്തതെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. റെയ്ഡ് നടത്തിയപ്പോൾ കുറ്റം രാഹുൽ ഗാന്ധിക്കാണെന്നും, മോദിയെ കുറിച്ച് ഒരക്ഷരം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മോദിയെ തൃപ്തിപ്പെടുത്താനാണ് സിപിഎമ്മുകാർ രാഹുൽ ഗാന്ധിയെ കുറ്റം പറയുന്നത്.









