അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ടാം തവണയാണ് ഹിമന്ത ബിശ്വ ശർമ അസമിൻ്റെ മുഖ്യമന്ത്രിയാകുന്നത്. ഗുവാഹാത്തിയിലെ ഖാനാപ്പാറ വെറ്ററിനറി കോളേജ് മൈതാനത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവർ പങ്കെടുത്തു.
അസം ഗവർണർ ലക്ഷ്മൻ പ്രസാദ് ആചാര്യ ഹിമന്ത ബിശ്വ ശർമയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപി നേതാക്കളായ അജന്ത, രാമേശ്വർ, അസം ഗണ പരിഷത്ത് നേതാവ് അതുൽ ബോറ എന്നിവരും ഹിമന്ത ബിശ്വ ശർമയ്‌ക്കൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. 126 അംഗ അസം നിയമസഭയിൽ 102 സീറ്റുകൾ നേടിയാണ് എൻഡിഎ സഖ്യം മൂന്നാം തവണയും അധികാരത്തിലെത്തിയത്. ഇതിൽ ബിജെപി 82 സീറ്റുകൾ നേടിയിരുന്നു.








