തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച നിർണായക ഘട്ടത്തിൽ. വിഡി സതീശൻ , കെസി വേണുഗോപാൽ , രമേശ് ചെന്നിത്തല എന്നിവർ മുഖ്യമന്ത്രിക്കസേരയ്ക്കായി അവകാശവാദം ശക്തമാക്കിയതോടെ ഹൈക്കമാൻഡ് അന്തിമ തീരുമാനത്തിലേക്ക്. വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുമായി ഹൈക്കമാൻഡ് ഇന്ന് ചർച്ച നടത്തും. തര്‍ക്കം കൂടാതെ പ്രശ്നം പരിഹരിച്ചാല്‍ ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപനം വന്നേക്കാം.
കേരളത്തിലെത്തി നിയുക്ത എംഎൽഎമാരെ കണ്ട് നിലപാട് തേടിയ നിരീക്ഷക സംഘം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് ചർച്ച നിർണായക ഘട്ടത്തിലേക്ക് എത്തിയത്. ഇതോടെ ഹൈക്കമാൻഡ് ആകും കേരള മുഖ്യമന്ത്രിസ്ഥാനത്തിൽ നിർണായക തീരുമാനം കൈക്കൊള്ളുക. എംഎൽഎമാർക്കപ്പുറം ജനങ്ങളെ മറന്ന് ഒരു നിർണായക തീരുമാനമെടുക്കാൻ ഹൈക്കമാൻഡ് മുതിരുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. തീരുമാനം എന്താണെങ്കിലും സംസ്ഥാന കോൺഗ്രസിൽ തർക്കവും സംഘർഷവും തുടരുമെന്ന കാര്യത്തിൽ സംശയമില്ല.
ഡൽഹിയിലെ വസതിയിലുണ്ടെങ്കിലും കേരള ചർച്ചയിൽ കെസി വേണുഗോപാൽ ചർച്ചകളിൽ ഇതുവരെ പങ്കെടുത്തിട്ടില്ല എന്നാണ് റിപ്പോർട്ട്. വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരെ ഹൈക്കമാൻഡ് ഒറ്റയ്ക്ക് ഒറ്റയ്ക്ക് കാണും. എംഎൽഎമാരുടെ ഭൂരിപക്ഷം നിർണായക ഘടകമാണെന്ന് കെസി വേണുഗോപാൽ വ്യക്തമാക്കുമ്പോൾ എംഎൽഎമാരുടെ ഭൂരിപക്ഷത്തിനൊപ്പം രാഷ്ട്രീയ, സാമൂഹ്യ അന്തരിക്ഷം കൂടി മനസ്സിലാക്കണമെന്നാണ് വിഡി സതീശൻ വ്യക്തമാക്കുന്നത്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ പിന്തുണ പരസ്യമായി ലഭിച്ചത് സതീശന് ആത്മവിശ്വാസം കൂട്ടുന്നുണ്ട്.
45ലധികം എംഎൽഎമാര്‍ നീരക്ഷകരോട് കെസി വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ടെന്നാണ് കെസി വേണുഗോപാൽ വിഭാഗം അവകാശപ്പെടുന്നത്. സംസ്ഥാനത്തെ നിയുക്ത എംഎല്‍എമാരുടെ ഭൂരിപക്ഷത്തില്‍ കെസി വേണുഗോപാല്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ഘടകകക്ഷികളുടെ നിലപാടും ജനവികാരവും വിഡി സതീശന് പ്രതീക്ഷ കൂട്ടുന്നുണ്ട്. മുതിർന്ന നേതാവെന്ന നിലയിൽ ഹൈക്കമാൻഡ് തന്നെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് രമേശ് ചെന്നിത്തല. അതിനൊപ്പം വിഡി സതീശൻ, കെസി വേണുഗോപാൽ തർക്കം രൂക്ഷമായാൽ ഹൈക്കമാൻഡിൽ ഒരു സമവായ ചർച്ച ഉണ്ടാകും. അത് തനിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷ രമേശ് ചെന്നിത്തലയ്ക്കുണ്ട്.








