തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയൻ വീണ്ടും വരുന്നതിൽ എതിർപ്പ് സിപിഐയിൽ മാത്രം ഒതുങ്ങുമെന്ന് റിപ്പോർട്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പൂർണ പിന്തുണ ഇക്കാര്യത്തിൽ പിണറായിക്കുണ്ട് എന്നാണ് വിവരം. സജി ചെറിയാൻ, കെഎൻ ബാലഗോപാൽ, പി രാജീവ് തുടങ്ങിയവരുൾപ്പെടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളെല്ലാം പൂർണ പിന്തുണ നൽകിയതായാണ് അറിയുന്നത്. പിണറായി വിജയന് താത്പര്യമില്ലെങ്കിൽ മാത്രം മറ്റുള്ളവരെ പരിഗണിക്കുമെന്നാണ് തീരുമാനം.
അതെസമയം പ്രതിപക്ഷ നേതാവായി പുതുമുഖം വരണമെന്ന അഭിപ്രായമാണ് എൽഡിഎഫിലെ പ്രധാന സഖ്യകക്ഷിയായ സിപിഐക്കുള്ളത്. അപമാനകരമായ പരാജയമാണ് സംഭവിച്ചിരിക്കുന്നതെന്നും, മുന്നണിയെ ഇനി നയിക്കേണ്ടത് പുതുമുഖമാകണമെന്നും സിപിഐ എംപി പി സന്തോഷ് കുമാർ പ്രസ്താവിച്ചു. “സംസ്ഥാന തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പരാജയത്തിന് കാരണം എന്തുതന്നെയായാലും ഫലം ഫലമാണ്. നമ്മൾ പരാജയപ്പെട്ടു. ഞാൻ നിങ്ങളോട് പറഞ്ഞതുപോലെ, ഇത് അപമാനകരവും ലജ്ജാകരവുമായ തോൽവിയാണ്. ഇതിന് പിന്നിൽ നിരവധി ഘടകങ്ങളുണ്ട്. സർക്കാരിന്റെ പ്രകടനം ഒരു തരത്തിൽ മികച്ചതായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ, മറ്റു ചില പ്രശ്നങ്ങൾ ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല അല്ലെങ്കിൽ പരിഹരിക്കാൻ കഴിഞ്ഞില്ല,” അദ്ദേഹം ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. പുതിയ നേതൃത്വമാണ് ഇനി വരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവായി പിണറായിയല്ല, പുതിയമുഖം വേണം വരാൻ.
സിപിഐ ദേശീയ നേതൃത്വവും ഇതേ നിലപാടിലാണ്. പ്രസ്ഥാനത്തെ നയിക്കാൻ ഇനി പുതിയ മുഖങ്ങൾ വരണമെന്ന് സിപിഐ കേന്ദ്ര നേതൃത്വം പറയുന്നു. ഈ നിലപാട് പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തെയും അറിയിക്കും. അപ്രതീക്ഷിതമായി സംഭവിച്ച തോൽവിയുടെ പ്രധാന ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണെന്ന നിലപാടിലാണ് പാര്‍ട്ടിയുള്ളത്.
ഇതോടൊപ്പം പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ലഭിക്കാൻ സിപിഐക്ക് അർഹതയുണ്ടെന്നും പാർട്ടി പറയുന്നുണ്ട്. ഈ നിലപാടുകൾ മുന്നണിയിൽ വരുംദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കും. ജനവികാരം മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടയാൾ ഇനി പ്രതിപക്ഷ നേതൃസ്ഥാനമേറ്റെടുത്ത് മുന്നണിയെ നയിക്കേണ്ട എന്നാണ് സിപിഐ പറയുന്നത്.
എന്നാൽ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും ഒഴിഞ്ഞാൽ അത് പാർട്ടിക്ക് തിരിച്ചടിയായിരിക്കുമെന്നാണ് സെക്രട്ടേറിയറ്റ് വിലയിരുത്തുന്നത്. അതൊരു രാഷ്ട്രീയ ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുണ്ട്. പ്രതിപക്ഷ ഉപനേതാവായി കെ.എൻ ബാലഗോപാലിനെയാണ് സിപിഎം പരിഗണിക്കുന്നത്. ഈ പദവി സിപിഐ ആവശ്യപ്പെടുന്നുണ്ട്.
അതെസമയം വിജയിച്ചവരിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ഒരേയൊരാളെന്ന നിലയിൽ കെഎന്‍ ബാലഗോപാൽ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമോയെന്ന് വ്യക്തമല്ല. നൂറിൽക്കൂടുതൽ സീറ്റ് നേടി അധികാരം പിടിച്ച യുഡിഎഫിനെ നേരിടാനും, വളരുന്ന ബിജെപിയെ നേരിടാനും ശക്തനായ യുവനേതാവ് നിലവിൽ ജയിച്ചവരിൽ ഇല്ല എന്നതും സിപിഎമ്മിനെ കുഴക്കുന്ന പ്രശ്നമാണ്.








