തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ട്. നാളെ (മേയ് 1) പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും മേയ് 2-ന് ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന മഴയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. മേയ് 3 വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
ജാഗ്രതാ നിർദേശങ്ങൾ
ഇടിമിന്നൽ അപകടകാരിയായതിനാൽ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
- ഇടിമിന്നലിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക
- തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക
- ജനലുകളും വാതിലുകളും അടച്ചിടുക; സമീപത്ത് നിൽക്കരുത്
- വൈദ്യുതോപകരണങ്ങളുടെ ബന്ധം വിഛേദിക്കുക
- ഇടിമിന്നൽ സമയത്ത് ടെലിഫോൺ ഉപയോഗം ഒഴിവാക്കുക
- മരച്ചുവട്ടിൽ നിൽക്കരുത്; വാഹനങ്ങൾ അവിടെ പാർക്ക് ചെയ്യരുത്
- ബൈക്ക്, സൈക്കിൾ യാത്രകൾ ഒഴിവാക്കി സുരക്ഷിത സ്ഥലത്ത് അഭയം തേടുക
- ജലാശയങ്ങളിൽ ഇറങ്ങുന്നതും മത്സ്യബന്ധനവും ഒഴിവാക്കുക
- കാറ്റിൽ വീഴാൻ സാധ്യതയുള്ള വസ്തുക്കൾ ഉറപ്പിക്കുക









