പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുന്നതിനിടെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ്. രാഹുൽ ബി.ജെ.പിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ബംഗാളിൽ മമത ബാനർജിയുടെ ധ്രുവീകരണ രാഷ്ട്രീയം ബി.ജെ.പിയുടെ വളർച്ചയ്ക്ക് സഹായകരമാകുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തോടാണ് തൃണമൂൽ നേതാവ് രൂക്ഷമായി പ്രതികരിച്ചത്.
പല പ്രധാന സംസ്ഥാനങ്ങളിലും ബി.ജെ.പിയെ നേരിടാനുള്ള ഉത്തരവാദിത്തത്തിൽ രാഹുൽ ഗാന്ധി പരാജയപ്പെട്ടുവെന്നും ഇപ്പോൾ പശ്ചിമ ബംഗാളിൽ ബി.ജെ.പിയെ പരോക്ഷമായി സഹായിക്കുകയാണെന്നും കുനാൽ ഘോഷ് ആരോപിച്ചു. “രാഹുൽ ഗാന്ധി വഞ്ചനയാണ് കാണിക്കുന്നത്. മഹാരാഷ്ട്ര, ഡൽഹി, ഹരിയാന, ബീഹാർ എന്നിവിടങ്ങളിൽ ബിജെപിയെ തടയേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമായിരുന്നു.പക്ഷേ അദ്ദേഹത്തിന് അത് ചെയ്യാൻ കഴിഞ്ഞില്ല. തൃണമൂൽ കോൺഗ്രസ് അവരെ പരാജയപ്പെടുത്തുന്നിടത്ത്, ബിജെപിക്ക് ഒരു നേട്ടം സൃഷ്ടിക്കാൻ സഹായിക്കാനാണ് അദ്ദേഹം ഇവിടെ വരുന്നത്, അദ്ദേഹം ബിജെപിക്ക് വേണ്ടിയാണ് പണിയെടുക്കുന്നത്,” അദ്ദേഹം പരിഹസിച്ചു.
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ
ബംഗാളിൽ തൃണമൂലിനും ബി.ജെ.പിക്കുമെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് മറുപടിയായാണ് കുനാൽ ഘോഷിന്റെ ഈ പ്രതികരണം. “തൃണമൂൽ പ്രവർത്തകർ അഴിമതിയിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ബംഗാളിലെ മുഴുവൻ ജനങ്ങൾക്കും അറിയാം. മോദിയോ ആർ.എസ്.എസോ ബി.ജെ.പിയോ ഒരിക്കലും മമതയുടെ വീട് പിടിച്ചെടുത്തില്ല.
കാരണം യഥാർത്ഥ പോരാട്ടം തൃണമൂലുമായല്ല, കോൺഗ്രസുമായാണെന്ന് അവർക്കറിയാം. ബി.ജെ.പി വോട്ട് മോഷണം നടത്തുകയാണ്. മഹാരാഷ്ട്രയിലും ഹരിയാനയിലും അങ്ങനെയാണ് അവർ ജയിച്ചത്,” എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന.
ബി.ജെ.പിയുടെയും ടി.എം.സിയുടെയും അഴിമതി പശ്ചിമ ബംഗാളിനെ തകർത്തുവെന്നും സംസ്ഥാനത്തെ യുവാക്കളും സ്ത്രീകളും ദുരിതത്തിലാണെന്നും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ആരോപണങ്ങളെ എതിർത്ത കുനാൽ ഘോഷ്, മമത ബാനർജിക്കുള്ള പൊതുജന പിന്തുണ സംസ്ഥാനത്തുടനീളം ശക്തമായി തുടരുകയാണെന്നും ബംഗാൾ വിരുദ്ധ നയമാണ് ബിജെപി പിന്തുടരുന്നതെന്നും ആരോപിച്ചു.
വൈരുദ്ധ്യം ചൂണ്ടിക്കാട്ടി ബി.ജെ.പി
രാഹുൽ ഗാന്ധിയുടെ പ്രസ്താവനകളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി കിരൺ റിജിജുവും രംഗത്തെത്തി. “ഒരു വശത്ത്, പശ്ചിമ ബംഗാളിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന് രാഹുൽ ഗാന്ധി പറയുമ്പോൾ, മറുവശത്ത്, ടിഎംസിയുടെ ധ്രുവീകരണ രാഷ്ട്രീയം കാരണം ബിജെപി തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് അദ്ദേഹം പറയുന്നു,” രാഹുൽ ഗാന്ധിയുടെ നിലപാടിനെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.









