വാഷിങ്‌ടണ്‍: ഇറാൻ യുദ്ധത്തെത്തുടർന്ന് വിലക്കയറ്റം രൂക്ഷമായതോടെ, സാമ്പത്തിക കാര്യങ്ങളിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ജനപ്രീതിയിൽ വൻ ഇടിവ്. പുതിയ എപി-നോർക് (AP-NORC) സർവേ പ്രകാരം കഴിഞ്ഞ ഒരു മാസത്തിനിടെ ട്രംപിൻ്റെ സാമ്പത്തിക നയങ്ങളിലുള്ള വിശ്വാസം കുറഞ്ഞു വരികയാണ്. റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകർക്കിടയിൽ പോലും അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള വിശ്വാസം കുറയുന്നതായി റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
പണപ്പെരുപ്പം നിയന്ത്രിക്കുമെന്ന വാഗ്‌ദാനം പാലിക്കാൻ കഴിയാത്തതും, പ്രതീക്ഷിച്ചതിലും നീണ്ടുപോകുന്ന മിഡിൽ ഈസ്റ്റ് സംഘർഷവും അമേരിക്കൻ ജനതയുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു. മാർച്ചിൽ 38 ശതമാനമായിരുന്ന ട്രംപിൻ്റെ സാമ്പത്തിക അംഗീകാരം ഏപ്രിലിൽ 30 ശതമാനമായി കുറഞ്ഞു.
ഇറാൻ വിഷയത്തിലെ അദ്ദേഹത്തിൻ്റെ നേതൃത്വത്തെ 32 ശതമാനം ആളുകൾ മാത്രമാണ് പിന്തുണയ്ക്കുന്നത്. ട്രംപിൻ്റെ മൊത്തത്തിലുള്ള പ്രവർത്തന മികവിനെ പിന്തുണയ്ക്കുന്നവർ 33 ശതമാനം മാത്രമാണ്. കഴിഞ്ഞ മാസം ഇത് 38 ശതമാനമായിരുന്നു. ഹോർമുസ് കടലിടുക്ക് ഇറാൻ തുറക്കുകയും പിന്നീട് വീണ്ടും അടയ്ക്കുകയും ചെയ്ത ഏപ്രിൽ 16-20 കാലയളവിലാണ് ഈ സർവേ നടന്നത്. പെട്രോൾ വില കുറയ്ക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും, ഫെബ്രുവരിയിൽ ഇറാനെതിരായ യുഎസ് ആക്രമണത്തിന് ശേഷം ഇന്ധനവില കുതിച്ചുയർന്നു.
ജീവിതച്ചെലവും പണപ്പെരുപ്പവും:
ജീവിതച്ചെലവ് കൈകാര്യം ചെയ്യുന്നതിൽ നാലിലൊന്ന് അമേരിക്കക്കാർ മാത്രമേ ട്രംപിനെ പിന്തുണയ്ക്കുന്നുള്ളൂ. മാർച്ചിലെ കണക്കനുസരിച്ച് പണപ്പെരുപ്പം 3.3 ശതമാനമായി ഉയർന്നു. യുദ്ധം കാരണം എണ്ണവില 35 ശതമാനത്തോളം വർധിച്ചതിനെ ട്രംപ് നിസ്സാരവൽക്കരിക്കുകയാണ് ചെയ്തത്. എണ്ണവില ബാരലിന് 200 ഡോളർ ആകുമെന്ന് താൻ കരുതിയെന്നും, ഇപ്പോൾ 90 ഡോളറിൽ നിൽക്കുന്നത് വലിയ നേട്ടമാണെന്നുമാണ് ട്രംപിന്റെ വാദം. എന്നാൽ സ്വന്തം പാർട്ടിക്കാർ പോലും ഈ നിലപാടിൽ അതൃപ്തരാണ്. 45 വയസ്സിന് താഴെയുള്ള റിപ്പബ്ലിക്കൻമാരിൽ പത്തിൽ ആറുപേരും ട്രംപിൻ്റെ നടപടികളെ എതിർക്കുന്നു.
സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്ക:
അമേരിക്കൻ സമ്പദ്‌വ്യവസ്ഥ മോശമാണെന്ന് 75 ശതമാനം ആളുകളും വിശ്വസിക്കുന്നു. ഫെബ്രുവരിയിൽ ഇത് 66 ശതമാനമായിരുന്നു. ട്രംപിൻ്റെ ഓരോ ദിവസത്തെയും പ്രസ്താവനകൾക്കനുസരിച്ച് ഓഹരി വിപണിയും എണ്ണവിലയും വലിയ മാറ്റങ്ങൾക്ക് വിധേയമാകുന്നത് ജനങ്ങളിൽ അനിശ്ചിതത്വം വർധിപ്പിക്കുന്നു. സ്വതന്ത്ര വോട്ടർമാരിൽ വെറും 20 ശതമാനം പേർ മാത്രമാണ് ട്രംപിൻ്റെ സാമ്പത്തിക നയങ്ങളെ പിന്തുണയ്ക്കുന്നത്.
കുടിയേറ്റ വിഷയത്തിൽ 40 ശതമാനം പേരുടെ പിന്തുണ ട്രംപിനുണ്ട്. ഇത് അദ്ദേഹത്തിന് ആശ്വാസം നൽകുന്ന ഏക ഘടകമാണ്. നിലവിലെ ട്രംപിന്റെ ജനപ്രീതി (33%), മുൻ പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഏറ്റവും കുറഞ്ഞ ജനപ്രീതിക്ക് (36% – ജൂലൈ 2022) തുല്യമാണ്. വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഈ ജനപ്രീതിയിലെ ഇടിവ് വലിയ വെല്ലുവിളി ഉയർത്തിയേക്കും. ട്രംപിൻ്റെ കടുത്ത ആരാധകരായ ‘MAGA’ വിഭാഗം ഇപ്പോഴും അദ്ദേഹത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും സാധാരണ റിപ്പബ്ലിക്കൻ വോട്ടർമാർക്കിടയിൽ അതൃപ്തി പുകയുകയാണ്.
എന്താണ് എപി-നോർക് സര്‍വേ
അമേരിക്കയിലെ ലോകപ്രശസ്‌ത വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്, ഷിക്കാഗോ സർവകലാശാലയിലെ സ്വതന്ത്ര ഗവേഷണ സ്ഥാപനമായ നോർക് (NORC) എന്നിവർ സംയുക്തമായി രൂപീകരിച്ച ഒരു ഗവേഷണ വിഭാഗമാണിത്. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ ശാസ്ത്രീയമായി പഠിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ, സാമൂഹിക പ്രശ്നങ്ങൾ, വിദേശനയം തുടങ്ങിയ വിഷയങ്ങളിൽ ജനങ്ങൾ എന്ത് ചിന്തിക്കുന്നു എന്ന് ഇവർ സർവേകളിലൂടെ കണ്ടെത്തുന്നു. ലോകത്തെ ഏറ്റവും വിശ്വസനീയമായ സർവേ ഏജൻസികളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. ഒരു രാഷ്ട്രീയ പാർട്ടിയോടും ചായ്‌വില്ലാത്ത നിഷ്പക്ഷമായ രീതിയാണ് ഇവർ സ്വീകരിക്കുന്നത്. ഈ സര്‍വേയിലാണ് ഏറ്റവും ഒടുവില്‍ ട്രംപിന് ജനപ്രീതി കുറയുന്നത് കണ്ടെത്തിയത്.







