ടിക്കറ്റ് ചാർജ് ഇനി വിമാനക്കമ്പനികൾ തീരുമാനിക്കും;

0
52

ദുബായ്: ഇന്ത്യയിലെ ആഭ്യന്തര വിമാന സർവീസുകളുടെ ടിക്കറ്റ് നിരക്കിൽ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണം പിൻവലിക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം തീരുമാനിച്ചു. ഇതോടെ യുഎഇയിൽ നിന്ന് നാട്ടിലേക്ക് പോകാൻ പ്ലാൻ ചെയ്യുന്ന പ്രവാസികൾക്കും നാട്ടിലെത്തി തിരിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് കണക്ഷൻ ഫ്ലൈറ്റുകൾ എടുക്കുന്ന യാത്രക്കാർക്കും മാർച്ച് 23 തിങ്കളാഴ്ച മുതൽ ഈ പുതിയ മാറ്റം ബാധകം.

വിമാനക്കമ്പനികൾക്ക് വിപണിയിലെ ഡിമാൻഡ് അനുസരിച്ച് ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അധികാരം തിരികെ ലഭിക്കുകയാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യൻ വ്യോമയാന മേഖലയിൽ വലിയ പ്രതിസന്ധികൾ ഉണ്ടായിരുന്നു. പ്രത്യേകിച്ച് ഇൻഡിഗോ പോലുള്ള വലിയ വിമാനക്കമ്പനികളുടെ സർവീസുകൾ തടസ്സപ്പെട്ടതോടെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്ന സാഹചര്യമാണ് ഉണ്ടായത്. ഇത് സാധാരണക്കാരായ യാത്രക്കാരെ വലിയ രീതിയിൽ തന്നെ ബാധിച്ചു.

ഈ അസാധാരണ സാഹചര്യം നിയന്ത്രിക്കാനാണ് 2025 ഡിസംബർ 6 ന് കേന്ദ്ര സർക്കാർ വിമാന നിരക്കുകൾക്ക് ഒരു പരിധി നിശ്ചയിച്ചത്. വിമാനക്കമ്പനികൾക്ക് ഒരു നിശ്ചിത തുകയിൽ കൂടുതൽ യാത്രക്കാരിൽ നിന്ന് ഈടാക്കാൻ അനുവാദമുണ്ടായിരുന്നില്ല എന്ന് അറിയിക്കുകയായിരുന്നു. പരിമിതമായ സർവീസുകൾ മാത്രമുള്ള സമയത്ത് യാത്രക്കാരെ അമിത ചാർജിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് സർക്കാർ അത് വഴി ലക്ഷ്യമിടുന്നത്.

നിലവിൽ പുറത്ത് വന്ന ഏറ്റവും പുതിയ ഔദ്യോഗിക റിപ്പോർട്ട് പ്രകാരം വിമാന സർവീസുകൾ ഇപ്പോൾ പഴയ പടിയായിട്ടുണ്ട്. റദ്ദാക്കിയ സർവീസുകൾ പുനഃസ്ഥാപിക്കുകയും വിമാനക്കമ്പനികൾ സാധാരണ നിലയിൽ പ്രവർത്തനം തുടങ്ങുകയും ചെയ്തതോടെ വ്യോമയാന മേഖല സ്ഥിരത കൈവരിച്ചു എന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. വിപണി സുരക്ഷിതമായ സാഹചര്യത്തിൽ ആണെന്നും ഇനി നിരക്ക് നിയന്ത്രണം തുടരേണ്ടതില്ലെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.

മാർച്ച് 23 മുതൽ വിപണിയിലെ ആവശ്യകതയും സീറ്റുകളുടെ ലഭ്യതയും അനുസരിച്ച് വിമാനക്കമ്പനികൾക്ക് നിരക്കുകൾ മാറ്റം വരുത്താനും സാധിക്കും. ഇത് വിമാനക്കമ്പനികൾക്കിടയിൽ മത്സരം ഉണ്ടാക്കുമെന്നും ചിലപ്പോൾ കുറഞ്ഞ നിരക്കുകൾ ലഭ്യമാകാൻ കാരണമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് വരുന്ന പ്രവാസികൾ പലപ്പോഴും കൊച്ചിയിലോ കരിപ്പൂരിലോ ഇറങ്ങിയ ശേഷം ഡൽഹി, മുംബൈ, ചെന്നൈ അല്ലെങ്കിൽ ബാംഗ്ലൂർ തുടങ്ങിയ നഗരങ്ങളിലേക്ക് ആഭ്യന്തര വിമാനങ്ങളെയാണ് കൂടുതലായും ആശ്രയിക്കാറുള്ളത്. എന്നാൽ നിരക്ക് പരിധി പിൻവലിക്കുന്നതോടെ അവധിക്കാലത്തോ ഉത്സവ സീസണുകളിലോ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് നിരക്കിൽ വലിയ വർദ്ധനവ് അനുഭവപ്പെട്ടേക്കാം.

അതേസമയം തിരക്ക് കുറഞ്ഞ സമയങ്ങളിൽ വിമാനക്കമ്പനികൾ ആകർഷകമായ ഓഫറുകൾ നൽകാനും സാധ്യതയുണ്ട്. അതിനാൽ പ്രവാസികൾ യാത്ര പ്ലാൻ ചെയ്യുമ്പോൾ നേരത്തെ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ശ്രദ്ധിക്കണം. കാരണം അവസാന നിമിഷം ടിക്കറ്റ് എടുക്കുന്നത് ഇനി മുതൽ പോക്കറ്റ് ചോർത്താൻ ഇടയാക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

കൂടാതെ ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള പൂർണ സ്വാതന്ത്ര്യം വിമാനക്കമ്പനികൾക്ക് നൽകുന്നുണ്ടെങ്കിലും സർക്കാർ അവർക്ക് കർശനമായ ഒരു മുന്നറിയിപ്പും നൽകിയിട്ടുണ്ട്. യാത്രക്കാരുടെ താൽപ്പര്യങ്ങളെ മാനിക്കാത്ത രീതിയിൽ അന്യായമായ നിരക്ക് വർദ്ധനവ് ഒരിക്കലും ഉണ്ടാകരുത് എന്നാണ് മന്ത്രാലയത്തിന്റെ നിർദേശം.

LEAVE A REPLY

Please enter your comment!
Please enter your name here