ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാൻ പോകുന്നതായി സൂചന നൽകി ട്രംപ്. പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങൾ ലക്ഷ്യത്തിനരികെയാണെന്നും ഇസ്രയേലിനും യുഎസിനും വേണ്ടത് വിജയമാണ്, അത് നേടിയെടുത്തെന്നും ട്രംപ്. ഹോർമൂസ് കടലിടുക്ക്, അത് ഉപയോഗപ്പെടുത്തുന്ന രാജ്യങ്ങളാണ് സംരക്ഷിക്കേണ്ടതെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.
അമേരിക്കയ്‌ക്ക് ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കേണ്ട ആവശ്യമില്ല. ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കുന്ന രാജ്യങ്ങളുണ്ട്. ഹോർമുസിനെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളായതിനാൽ ഈ രാജ്യങ്ങള്‍ ഹോർമുസ് വിഷയത്തിൽ മുൻകൈയ്യെടുക്കണമെന്നും ട്രംപ് ആഹ്വാനം ചെയ്‌തു.
സംഘർഷത്തിന് പിന്നാലെ ഹോർമുസ് കടലിടുക്ക് അടച്ചു. അതോടെ മറ്റ് രാജ്യങ്ങളുടെ ഊർജ്ജ സുരക്ഷയെയും മറ്റ് കാര്യങ്ങളെയും ബാധിക്കാൻ തുടങ്ങി. ഹോർമുസിനെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളാണ്. അതായത് ചൈനയെ സംബന്ധിച്ച് ഇറക്കുമതിയുടെ 90 ശതമാനവും ഈ സമുദ്രപാതയിലൂടെയാണ് കടന്ന് പോകുന്നത്. ജപ്പാൻ്റെ ആകട്ടെ 95 ശതമാനവും. അതിനാൽ ഈ വിഷയത്തിൽ മറ്റ് രാജ്യങ്ങലുടെ പങ്കാളിത്തമുണ്ടെങ്കിൽ സമുദ്ര പാതകൾ സുരക്ഷിതമാക്കാനും മേഖലയിലെ സ്ഥിരത പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഇത് ഒരു സൈനിക തന്ത്രമാണെന്നും സുരക്ഷിതമായ ഒരു നീക്കമാണിതെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു. എന്നാൽ അതിന് യുദ്ധ കപ്പലുകള്‍ ഉൾപ്പെടെ ഗണ്യമായ പിന്തുണ ആവശ്യമാണ്. ശത്രുരാജ്യത്തിൻ്റെ നാവിക, വ്യോമ, വിമാന വിരുദ്ധ പ്രതിരോധങ്ങൾ നശിപ്പിച്ചുവെന്നും അതിൽ അവർ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ യുഎസ് സേന ഇറാനെതിരായ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും ട്രംപ് ചൂണ്ടക്കാട്ടി.
നാറ്റോയെ വിമർശിച്ച് ട്രംപ്
ഹോർമുസ് കടലിടുക്ക് അടച്ചതിന് ശേഷം നാറ്റോയുടെ ഭാഗത്ത് നിന്ന് യാതൊരു ഇടപ്പെടലും നടന്നില്ലെന്ന് ഡൊണാൾഡ് ട്രംപ്. വിഷയത്തിൽ നാറ്റോയുടെ സ്വാധീനവും ഫലപ്രാപ്‌തിയും ഗണ്യമായി കുറഞ്ഞു. നാറ്റോയിൽ അംഗത്വമുള്ള രാജ്യങ്ങളിൽ മിക്കതും ആശ്രയിക്കുന്ന സമുദ്രപാതയാണ് ഹോർമുസ്.
എന്നാൽ യാതൊരു നടപടിയും സ്വീകിച്ചില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. കൂടാതെ നിരവധി യുഎസ് സെനറ്റർമാരും കോൺഗ്രസ് അംഗങ്ങളും നിരാശ പ്രകടപ്പിക്കുകയും ചെയ്‌തു. എണ്ണവില ഉയരുന്നതിനെക്കുറിച്ച് അവർ പരാതി ഉന്നയിക്കുന്നു. അതേസമയം ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള സൈനിക ശ്രമത്തിൽ സഹായിക്കാൻ അവർ തയ്യാറാകുന്നില്ലെന്ന് ട്രംപ് വിമർശിച്ചു. യുഎസ് നറ്റോയെ ഇത്രയധികം സഹായിച്ചിട്ടും തിരിച്ച് ആവശ്യമായ പിന്തുണ ലഭിക്കുന്നില്ല എന്നതാണ് വാസ്‌തവമെന്നും ട്രംപ് ആരോപിച്ചു.




