വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പിഎസ്. ശ്രീധരൻ പിള്ള. താൻ മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും നിലവിൽ തന്റെ വോട്ട് പോലും ഗോവയിലാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.”ഞാൻ മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ പറഞ്ഞതാണ്. ഇപ്പോൾ വരുന്ന മാധ്യമ വാർത്തകൾ തികച്ചും ദൗർഭാഗ്യകരമാണ്. ഞാൻ സീറ്റ് ആവശ്യപ്പെട്ടു എന്ന് ആർക്കെങ്കിലും തെളിയിക്കാൻ കഴിയുമോ? ഞാൻ അവരെ വെല്ലുവിളിക്കുന്നു,” അദ്ദേഹം പറഞ്ഞു.
സീറ്റ് കിട്ടിയില്ലെന്ന പേരിൽ നേതാക്കൾ കൂട്ടത്തോടെ പാർട്ടി മാറുന്നത് എന്ത് രാഷ്ട്രീയ സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം ചോദിച്ചു. യുഡിഎഫ് – എൽഡിഎഫ് നേതാക്കളിൽ പലരും സ്വന്തം പാർട്ടിയുടെ തത്ത്വശാസ്ത്രം പോലും മറന്നാണ് സീറ്റിന് പിന്നാലെ പായുന്നത്. ഈ പോക്ക് വലിയ അപകടത്തിലേക്കാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ കാണുന്നത് സിപിഐഎമ്മിന്റെ വികൃത മുഖമാണെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പിൽ താൻ സജീവമായി ഇടപെടും. കേരളം ഇപ്പോൾ ബിജെപിക്ക് പാകമായിരിക്കുകയാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തനിക്ക് പാർട്ടി എല്ലാം നൽകിയിട്ടുണ്ടെന്നും ഇനിയും സ്ഥാനമാനങ്ങൾക്കായി താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റ് നിഷേധിച്ചു എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കിടയിൽ ശ്രീധരൻ പിള്ളയുടെ പേരും ഉയർന്നു കേട്ടിരുന്ന പശ്ചാത്തലത്തിലാണ് ഈ കർശനമായ വിശദീകരണം വന്നിരിക്കുന്നത്. ഇതോടെ ബിജെപി കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥി പട്ടികയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായി.








